കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി; യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സഭാ പ്രസിദ്ധീകരണം

കൊച്ചി: യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യ ദീപം. കോൺഗ്രസ് ലീഗിന് കീഴടങ്ങി, യുഡിഎഫ്-വെൽഫയൽ പാർട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടുവെന്ന് ആളുകൾക്ക് തോന്നി, തുടങ്ങി തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തോൽവിക്ക് കാരണം ചൂണ്ടിക്കാട്ടിയാണ് സഭാ പ്രസിദ്ധീകരണത്തിന്റെ വിമർശനം.
ജോസ് കെ.മാണി വന്നതുകൊണ്ടല്ല ഇടതുമുന്നണിക്ക് മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാനായത്. യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി എന്ന തോന്നൽ ജനങ്ങൾക്കുണ്ടായത് ഇടതുമുന്നണിക്ക് നേട്ടമായി. ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസ് കെ.മാണിയുടെ നിലപാട് മൂലമാണെന്ന് എൽഡിഎഫ് പോലും കരുതുന്നില്ലെന്നും പ്രസിദ്ധീകരണം പറയുന്നു
പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂർണമാകുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണ്. ജയ് ശ്രീറാം ബാനർ ഉയർത്തിയതോടെ കേരളത്തിലെ ബിജെപിയുടെ മതേതര മമത കാപട്യമാണെന്ന് തെളിഞ്ഞു.
സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ സിപിഎമ്മിനായി. ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ്, കോവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലൂടെ ജനങ്ങൾക്ക് ഒപ്പമുള്ള സർക്കാരാണെന്ന് ഇതെന്ന് തെളിയിക്കാൻ എൽഡിഎഫിനായി. എന്നാൽ യുഡിഎഫാകട്ടെ പ്രചരണമടക്കം മാധ്യങ്ങൾക്ക് വിട്ടുനൽകി മാറി നിൽക്കുകയാണ് ചെയ്തത്.
വികസനത്തിന്റെ കുത്തക രാഷ്ട്രീയ പാർട്ടികളുടെ അവകാശം അല്ലെന്ന് 20-20 മാതൃകകൾ തെളിയിക്കുന്നു എന്നീ കാര്യങ്ങളും സത്യ ദീപം എഡിറ്റോറിയലിൽ പറയുന്നു.

