കാലിക്കടത്ത് തടയാനുള്ള ചട്ടങ്ങള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: വാഹനങ്ങളിൽ കൊണ്ടുപോകുന്ന കന്നുകാലികളെ ബലം പ്രയോഗിച്ചു പിടിച്ചെടുത്ത് ഗോശാലകളിലേക്ക് അയക്കുന്നതിനായി കൊണ്ടുവന്ന ചട്ടങ്ങൾ സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. 2017 ലെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യണം എന്നും കോടതി വാക്കാൽ നിർദേശിച്ചു. കാലികളടക്കമുള്ള മൃഗങ്ങൾ വരുമാന മാർഗമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
കന്നുകാലികളെ കടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും, കാലികളെ ഗോശാലകളിലേക്ക് മാറ്റുന്നതിനും ആയി 2017 ൽ ആണ് കേന്ദ്ര സർക്കാർ രണ്ട് ചട്ടങ്ങൾ കൊണ്ട് വന്നത്. ചട്ടങ്ങളുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കവെ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. മൃഗങ്ങളോടുഉള്ള അതിക്രമം തടയുന്നതിനുഉളള നിയമത്തിലെ 29-ാം വകുപ്പിന്റെ ഘടക വിരുദ്ധമാണ് ചട്ടങ്ങളിലെ വിവിധ നിർദേശങ്ങൾ എന്ന് കോടതി ചൂണ്ടിക്കാട്ടി.
മൃഗങ്ങളോട് ക്രൂരത കാട്ടുന്നവരിൽ നിന്ന് മാത്രമെ മൃഗങ്ങളെ മാറ്റാൻ നിയമം അനുവദിക്കുന്നുള്ളുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിനാൽ തന്നെ ക്രൂരത ഉണ്ടെങ്കിൽ മാത്രമേ നടപടിക്ക് സാധ്യത ഉള്ളു. പട്ടി, പൂച്ച എന്നിവ പോലെ അല്ല വരുമാന മാർഗമായ കാലികൾ എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച നിലപാട് സത്യവാങ്മൂലത്തിലൂടെ അറിയിക്കാൻ കോടതി കോടതി നിർദേശിച്ചു. ചട്ടങ്ങൾക്ക് എതിരായ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

