കൃത്യം ഒറ്റമണിക്കൂര്‍: കവിതയോ ഉദ്ധരണികളോ ഇല്ലാതെ ബാലഗോപാലിന്റെ കന്നി ബജറ്റ്

തിരുവനന്തപുരം: നാടകീയതകളോ ‘അത്ഭുത’ പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ മഹാരഥന്മാരുടെ ഉദ്ധരണികളോ ഒന്നും കെ.എൻ ബാലഗോപാലിന്റെ കന്നി ബജറ്റിൽ ഇടംപിടിച്ചില്ല. കൃത്യം ഒരു മണിക്കൂർ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂർത്തിയായി പിരിഞ്ഞു. ബജറ്റ് വായനയിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിൽ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. തികഞ്ഞ യാഥാർഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നൽ നൽകിയതും കോവിഡ് പ്രതിരോധത്തിന് തന്നെയാണ്. കോവിഡ് കാലത്ത് പുതിയ നികുതി നിർദേശങ്ങളില്ലാതെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിർദേശങ്ങൾ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്. മുൻഗാമിയായ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം അതിലെ കവിതാശകലങ്ങളും ഉദ്ധരണികളാലും സമ്പന്നമായിരുന്നു

