വെടിയുതിർത്ത് താലിബാന്റെ ആഘോഷം; കുട്ടികളടക്കം നിരവധി പേർ മരിച്ചു

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ വെടിയേറ്റ് കുട്ടികളടക്കം നിരവധി പേർ മരിച്ചു. പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്. അഫ്ഗാൻ പ്രാദേശിക മാധ്യമമായ അസ്വകയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയത്. എന്നാൽ റിപ്പോർട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി പ്രതിരോധസേനാ നേതാക്കൾ രംഗത്തെത്തിയിരുന്നു.
താലിബാന്റെ വെടിയേറ്റ് പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം മുല്ല ബറാദറായിരിക്കും താലിബാൻ സർക്കാരിനെ നയിക്കുക എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ വിശ്വസ്തനാണ് ബറാദർ. മുല്ല ഒമറിന്റെ സഹോദരിയെയാണ് ബറാദർ വിവാഹം ചെയ്തിരിക്കുന്നത്.

