ഫലസ്തീൻ അനുകൂല പോസ്റ്റ്: ഫുട്ബാള്‍ താരം അൻവര്‍ എല്‍ ഗാസിയുമായുള്ള കരാര്‍ റദ്ദാക്കി ജര്‍മൻ ഫുട്ബാള്‍ ക്ലബ്

ബര്‍ലിൻ: ഫലസ്തീൻ അനുകൂല പോസ്റ്റിന്റെ പേരില്‍ ഡച്ച് ഫുട്ബാള്‍ താരം അൻവര്‍ എല്‍ ഗാസിയുമായുള്ള കരാര്‍ റദ്ദാക്കി ജര്‍മ്മൻ ഫുട്ബാള്‍ ക്ലബ് മെയിൻസ്. വെള്ളിയാഴ്ചയാണ് ഗാസിയെ പുറത്താക്കിയ വിവരം ക്ലബ് അറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടേയും കമന്റുകളുടേയും പേരില്‍ ഗാസിയുടെ കരാര്‍ റദ്ദാക്കുന്നുവെന്ന് മാത്രമാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ക്ലബ് പുറത്ത് വിട്ടിട്ടില്ല.
നേരത്തെ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ പേരില്‍ എല്‍ ഗാസിയെ ക്ലബില്‍ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് അദ്ദേഹത്തെ വീണ്ടും പരിശീലനം നടത്താൻ അനുവദിച്ചത്. കരാര്‍ റദ്ദാക്കിയതിന് പിന്നാലെ ഒറ്റക്കാണെങ്കിലും സത്യത്തിനായി നിലകൊള്ളുമെന്ന് ഗാസി ട്വിറ്ററില്‍ കുറിച്ചു.ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ തന്റെ തൊഴില്‍ നഷ്ടപ്പെടുന്നത് ഒന്നുമല്ലെന്നും ഗാസി വ്യക്തമാക്കി.
നേരത്തെ ഒക്ടോബര്‍ 27ന് തന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും മുഴുവൻ മനുഷ്യരുടേയും സമാധാനത്തിനായാണ് താൻ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ഗാസിയുടെ സസ്പെൻഷൻ പിൻവലിച്ച ക്ലബ് എല്ലാതരം തീവ്രവാദത്തിനെതിരെയുമാണ് അദ്ദേഹം സംസാരിച്ചതെന്നും അതിനാല്‍ രണ്ടാമതൊരു അവസരം കൂടി നല്‍കുകയാണെന്നും വിശദീകരണ കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെ തന്റെ അനുവാദമില്ലാതെയാണ് ക്ലബ് പ്രസ്താവനയിറക്കിയതെന്ന് അറിയിച്ച് എല്‍ ഗാസി രംഗത്തെത്തുകയും ചെയ്തു. തന്റെ മുൻനിലപാടില്‍ നിന്ന് മാറിയിട്ടില്ലെന്ന് അറിയിച്ച എല്‍ ഗാസി ഗസ്സയില്‍ നിരപരാധികളെ കൊല്ലുന്ന ഇസ്രായേല്‍ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

