ബസ് അപകടം: വീട് തകർന്ന കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും-സബ് കളക്ടർ

രാജപുരം: പാണത്തൂർ പരിയാരത്ത് ഏഴുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ തകർന്ന വീടിന്റെ ഉടമസ്ഥന് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് സബ് കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു. അപകടം നടന്ന സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു സബ് കളക്ടർ.
അപകടസ്ഥലത്തുനിന്ന് മരിച്ചവരെയും പരിക്കേറ്റവരെയും ആസ്പത്രികളിൽ എത്തിച്ച സ്വകാര്യ ആംബുലൻസ് അടക്കമുള്ള മുഴുവൻ വാഹനങ്ങൾക്കും വാടകയും ലഭ്യമാക്കും. ഇതിന്റെയും തകർന്ന വീടിന്റെയും വിശദ റിപ്പോർട്ട് വില്ലേജ്-പഞ്ചായത്ത് അധികൃതർ അടിയന്തരമായി സമർപ്പിക്കണം.
അപകടം നടന്ന റോഡിന്റെ കുത്തനെയുള്ള കയറ്റം കുറയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കും. ഇതുസംബന്ധിച്ച കളക്ടർക്ക് റിപ്പോർട്ട് നൽകും. നിലവിൽ കാസർകോട് വികസന പാക്കേജിൽ മൂന്ന് കിലോമീറ്റർ ഭാഗത്തെ നവീകരണത്തിന് തുക അനുവദിച്ചിട്ടുണ്ട്. ആ സമയത്ത് തയ്യാറാക്കിയ അടങ്കൽ പരിഷ്കരിച്ച് സമർപ്പിക്കാനും പഞ്ചായത്തിന് നിർദേശം നൽകി. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേരുമെന്ന് പ്രസിഡന്റ് പ്രസന്നാ പ്രസാദ് അറിയിച്ചു.

