ജോസിന് 12 സീറ്റ്: കൈനിറയെ നൽകി സിപിഎം

തിരുവനന്തപുരം: സിപിഎമ്മിന്റെ ഉദാരതയിൽ കൈനിറയെ സീറ്റുമായി നേട്ടം കൊയ്ത് കേരള കോൺഗ്രസ് ജോസ് പക്ഷം. 15 സീറ്റ് ഉന്നയിച്ചെങ്കിലും 13 സീറ്റാണ് ജോസ് ആവശ്യപ്പെട്ടത്. സീറ്റ് വിഭജനം ഏറക്കുറേ പൂർത്തിയാകുമ്പോൾ 12 സീറ്റ് ഉറപ്പിക്കാൻ ജോസിനായി. ചോദിച്ചതിൽ കിട്ടാത്ത ചങ്ങനാശ്ശേരിക്കായി സമ്മർദം തുടരുന്നു. അതുകൂടി കിട്ടുമോ എന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാം.null
സിപിഐയുടെ എതിർപ്പാണ് ചങ്ങനാശ്ശേരിയിൽ ജോസിന് കടമ്പ. ഒരു കക്ഷിക്കും നൽകാത്ത ഉദാരതയാണ് പുത്തൻകൂറ്റുകാരായ ജോസ് വിഭാഗത്തോട് സിപിഎം ഇത്തവണ കാട്ടിയത്. തദ്ദേശത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ എൽഡിഎഫിനുണ്ടായ മുന്നേറ്റമാണ് ജോസിന് വിലപേശൽ ശേഷി കൂട്ടിയത്. ഉറച്ച വിജയപ്രതീക്ഷയുള്ള കുറ്റ്യാടിയും റാന്നിയും ചാലക്കുടിയും പ്രാദേശിക എതിർപ്പ് തള്ളി സിപിഎം വച്ചുനീട്ടി. സിപിഎം മുമ്പ് ജയിച്ചിട്ടുള്ള പെരുമ്പാവൂരും പിറവവും കൂടി കിട്ടിയതോടെ പരിഗണന ഒരർഥത്തിൽ ലോട്ടറിയായി എന്ന് തന്നെ പറയാം.
പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂർ, ചാലക്കുടി, പെരുമ്പാവൂർ, പിറവം എന്നീ മണ്ഡലങ്ങളാണ് കേരള കോൺഗ്രസ് എമ്മിന് നൽകിയിരിക്കുന്നത്. ചങ്ങനാശ്ശേരി കൂടി വേണമെന്നാണ് ജോസ് കെ.മാണിയുടെ ആവശ്യം. എൽഡിഎഫിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഉദാരമായ സമീപനം മറ്റൊരു പാർട്ടിയോടും മുന്നണി കാണിച്ചിട്ടില്ല.
സിപിഐക്ക് മൂന്നു സീറ്റ് കുറഞ്ഞപ്പോൾ ജനാധിപത്യ കേരള കോൺഗ്രസിനെ നാലിൽ നിന്ന് ഒരു സീറ്റിലേക്ക് ഒതുക്കി. എൻസിപിക്കും ഐഎൻഎലിനും ഓരോ സീറ്റ് കുറഞ്ഞു. സ്കറിയ തോമസ് വിഭാഗത്തിന് മത്സരിച്ച ഏക സീറ്റായ കടുത്തുരുത്തിയും നഷ്ടമായി.
സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളടക്കമാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് സിപിഎം വിട്ടുനൽകിയിരിക്കുന്നത്. ഇതിനെതിരേ സിപിഎമ്മിനുളളിൽ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. കുറ്റ്യാടി ഉൾപ്പടെയുളള മണ്ഡലങ്ങളിൽ പ്രതിഷേധം പോസ്റ്ററിന്റെ രൂപത്തിൽ പുറത്തുവരികയും ചെയ്തിരിക്കുകയാണ്. ഇതിനിടയിലും ചങ്ങനാശ്ശേരി സീറ്റുകൂടി വേണമെന്നാണ് ജോസ് കെ.മാണി ആവശ്യപ്പെടുന്നത്. സി.എഫ് തോമസിന്റെ മണ്ഡലം ജോബ് മൈക്കിളിനായാണ് ജോസ് ചോദിക്കുന്നത്
വർഷങ്ങളായി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന് വേണ്ടി സി.പി.ഐ. വിട്ടുകൊടുത്തപ്പോൾ പകരം കോട്ടയം ജില്ലയിൽ തന്നെ മറ്റൊരു സീറ്റ് അതിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഎം വ്യക്തമാക്കി കഴിഞ്ഞു. അതിനാൽ ചങ്ങനാശ്ശേരിക്കായി സിപിഐ ഉറച്ചുനിൽക്കുന്നു
നിലവിൽ 12 സീറ്റുകൾ കേരള കോൺഗ്രസിന് അനുവദിച്ചതിനാൽ സ്വാഭാവികമായും ചങ്ങനാശ്ശേരി സി.പി.ഐ.ക്ക് തന്നെ വിട്ടുകൊടുക്കാനുളള സാധ്യതയാണ് കാണുന്നത്. സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനായി ജോസ് കെ.മാണി ചങ്ങനാശ്ശേരി സീറ്റിൽ കടുപിടിത്തത്തിന് മുതിരാനും ഇനി സാധ്യതയില്ല. അല്ലെങ്കിൽ സിപിഐക്ക് പകരം പേരാവൂർ നൽകേണ്ടി വരും.
ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലി ഇടതുമുന്നണി ചർച്ചകൾ ഒരു ഘട്ടത്തിൽ വഴിമുട്ടിയിരുന്നു. ചങ്ങനാശ്ശേരി സി.പി.ഐക്ക് നൽകാനാവില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തപ്പോൾ ചങ്ങനാശ്ശേരി നൽകാനാവില്ലെങ്കിൽ കാഞ്ഞിരപ്പിളളി വിട്ടുനൽകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനവും ഉറപ്പിച്ചുപറഞ്ഞു. ഇന്ന് വൈകീട്ട് നാലുമണിക്ക് എൽഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സീറ്റുവിഭജനം സംബന്ധിച്ച് അന്തിമധാരണയാകും.

