ചർച്ചകൾ അതിര് വിടുന്നു, കാന്തപുരത്തിന്റെ പ്രസ്താവനയുടെ മറവിൽ മതം പറഞ്ഞുള്ള കളിയാക്കലുകൾ ആർക്കും ഗുണം ചെയ്യില്ല; സാദിഖലി തങ്ങൾ

കൊച്ചി: ഗതാഗത നിയമലംഘനം ചോദ്യം ചെയ്തതിന് നഗരത്തിൽ കാർ യാത്രക്കാരെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് ക്ലീനർ ഒടുവിൽ അറസ്റ്റിലായി. ഗതാഗത തടസമുണ്ടാക്കുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്തിട്ടും ജാമ്യത്തിൽ വിട്ടത് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയതിന് പിന്നാലെയാണ് പ്രതി മുഹമ്മദ് അൻസാറിനെതിരേ കൂടുതൽ വകുപ്പുകൾ ചേർത്ത് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്.
എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അൻസാറിനെ റിമാൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിലാണ് അൻസാറിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്.
ബസിന്റെ ഹോണടി ചോദ്യം ചെയ്തതിന് ഓഗസ്റ്റ് ഒമ്പതിനാണ് കലൂരിൽ വെച്ച് കാർ യാത്രക്കാരായ കുടുംബത്തെ 15 മിനിറ്റോളം നടുറോഡിൽ ഇയാൾ തടഞ്ഞു നിർത്തിയത്. പരിഭ്രാന്തരായ യാത്രക്കാർ പോലീസിനെ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാർ തടഞ്ഞ് തടസ്സമുണ്ടാക്കിയ സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങൾ വഴി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെങ്കിലും 25-ദിവസം കഴിഞ്ഞാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യാനെത്തിയ എഎസ്‌ഐയുടെ നെഞ്ചിൽ തള്ളുകയും കീഴ്ചുണ്ടിൽ ഇടിക്കുകയും കറക്കി നിലത്തിടുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് വേറൊരു കേസ് എടുത്തെങ്കിലും അതിലും ദുർബല വകുപ്പുകളാണ് ചുമത്തിയത്. ഈ കേസിലും സ്റ്റേഷൻ ജാമ്യം അനുവദിച്ചു. പോലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റിട്ടും ഗുരുതര വകുപ്പുകൾ ചേർക്കാത്തതിനെതിരേ വ്യാപകമായ പ്രതിഷേധമുയർന്നു. ഇതോടെയാണ് പോലീസ് നടപടി കടുപ്പിച്ചത്. അതേസമയം കഴിഞ്ഞ ദിവസം പ്രതിയെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചെങ്കിലും എഎസ്‌ഐക്ക് മർദനമേറ്റ വിവരം പുറത്തറിയിച്ചിരുന്നില്ല.
ഇക്കഴിഞ്ഞ 22-ന് വാഴക്കാലയിലും പ്രതി സമാനമായ രീതിയിൽ കാർ യാത്രക്കാരനെ തടഞ്ഞിരുന്നു. ഈ സംഭവത്തിൽ തൃക്കാക്കര പോലീസും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

