പിണറായിക്ക് എതിരാളിയാര്? സ്ഥാനാർഥിയെ തേടി യുഡിഎഫും ബിജെപിയും

കണ്ണൂർ∙ പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്തെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കമിടുമ്പോഴും മുഖ്യമന്ത്രിക്കെതിരെയുള്ള സ്ഥാനാർഥിയെ തേടുകയാണ് കോൺഗ്രസും, ബിജെപിയും. സിപിഎമ്മിനു വൻ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ സംസ്ഥാന നേതാക്കളാരും മത്സരത്തിനു തയാറായില്ലെങ്കിൽ ജില്ലാ നേതാക്കൾക്ക് നറുക്ക് വീഴും. എന്നാൽ മുഖ്യമന്ത്രിക്കെതിരെ ദുർബല സ്ഥാനാർഥിയെ നിർത്തുന്നതു മത്സരത്തിന്റെ ഗൗരവം കുറയ്ക്കുമെന്ന വിലയിരുത്തലും മുന്നണി നേതൃത്വങ്ങൾക്കുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിണറായി വിജയൻ ധർമടത്ത് എത്തുമ്പോഴും എതിരാളി ആര് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ധർമടം വേണ്ടെന്ന് നിലപാടെടുത്തതോടെ മറ്റൊരാൾക്കായി യുഡിഎഫ് ക്യാംപ് അന്വേഷണം ഊർജിതമാക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയോടു മത്സര സന്നദ്ധത ആരാഞ്ഞെങ്കിലും മുൻപു കോടിയേരി ബാലകൃഷ്ണനെതിരെ സിപിഎം കോട്ടയിൽ മത്സരിച്ച താൻ ഇനി മറ്റൊരു സിപിഎം കോട്ടയിൽ മത്സരിക്കേണ്ടതുണ്ടോ എന്നായിരുന്നു റിജിലിന്റെ ചോദ്യം.
കോഴിക്കോട് ജില്ലക്കാരനായ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ പേര് പരിഗണിച്ചെങ്കിലും പേരാമ്പ്രയിൽ മത്സരിക്കാനാണ് അഭിജിത്തിനു താൽപര്യം. കഴിഞ്ഞ രണ്ടുതവണയും ധർമടത്തു മത്സരിച്ച കെപിസിസി നിർവാഹക സമിതിയംഗം ഇത്തവണ മത്സരത്തിനില്ലെന്നു മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഡിസിസി സെക്രട്ടറി സി.രഘുനാഥിന്റെ പേരിനാണ് മുൻതൂക്കം. മത്സരിക്കാൻ തയാറാണെന്ന് രഘുനാഥ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരായ മത്സരത്തിന് എഐസിസി വക്താവ് ഷമ മുഹമ്മദിനു താൽപര്യമുണ്ടെങ്കിലും ആ ചർച്ചയിലേക്കു കോൺഗ്രസ് നേതാക്കൾ കടന്നിട്ടില്ല. ജില്ലയിലെവിടെയും മറ്റൊരു വനിതാ സ്ഥാനാർഥിയില്ലെങ്കിൽ ധർമടത്തു ഷമയെ പരിഗണിച്ചു കൂടായ്കയില്ല. പുണെയിലാണു താമസമെങ്കിലും മാസങ്ങളായി കണ്ണൂർ ജില്ല കേന്ദ്രീകരിച്ചാണു ഷമയുടെ പ്രവർത്തനം. ധർമടത്തേയ്ക്ക് കരുത്തനായ സ്ഥാനാർഥിയെ കണ്ടെത്താനാണ് എൻഡിഎ ക്യാംപിന്റെയും ശ്രമം. ജില്ലാ നേതാക്കളുടെ പേരുകളാണ് പരിഗണനയിൽ.

