KSDLIVENEWS

Real news for everyone

ഈ കുരുതിക്ക് കൂട്ടുനിന്ന് നിങ്ങള്‍ക്കെങ്ങനെ ആഘോഷിക്കാൻ തോന്നുന്നു’; വൈറ്റ് ഹൗസിന്റെ ദീപാവലി ക്ഷണം നിരസിച്ച്‌ കനേഡിയൻ കവി രൂപി കൗര്‍

SHARE THIS ON

വാഷിങ്ടണ്‍: ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിക്ക് കൂട്ടുനില്‍ക്കുന്ന അമേരിക്കൻ നിലപാടില്‍ പ്രതിഷേധിച്ച്‌ വൈറ്റ് ഹൗസിന്റെ ദീപാവലി ആഘോഷത്തിനുള്ള ക്ഷണം നിരസിച്ച്‌ കനേഡിയൻ കവയിത്രി രൂപി കൗര്‍.

നവംബര്‍ എട്ടിന് വൈറ്റ്ഹൗസ് സംഘടിപ്പിക്കുന്ന വിരുന്നിനാണ് ഇന്ത്യൻ വംശജയായ രൂപി കൗറിന് ക്ഷണമുണ്ടായിരുന്നത്. സാധാരണക്കാരെ കൂട്ടശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെ പിന്തുണയ്ക്കുന്ന ഭരണകൂടത്തില്‍നിന്നുള്ള ക്ഷണം നിരാകരിക്കുകയാണെന്ന് എക്‌സില്‍ (നേരത്തെ ട്വിറ്റര്‍) പങ്കുവച്ച കുറിപ്പില്‍ അവര്‍ പറഞ്ഞു. വംശഹത്യയെ ന്യായീകരിക്കുന്ന നിലപാടാണ് ബൈഡൻ ഭരണകൂടത്തിന്റേതെന്നും അവര്‍ കുറ്റപ്പെടുത്തി. യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് ആതിഥേയയാകുന്ന വിരുന്നാണ് ഇവര്‍ ബഹിഷ്‌കരിച്ചത്.

പത്തു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ മില്‍ക് ആന്റ് ഹണി എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവാണ് രൂപി കൗര്‍. ഇൻസ്റ്റഗ്രാമില്‍ നാല്‍പ്പത് ലക്ഷത്തിലേറെ പേരാണ് രൂപിയെ പിന്തുടരുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ നെവര്‍ ഹാവ് ഐ എവര്‍ സീരിസിലെ നടി റിച്ച മൂര്‍ജാനി, കണ്ടന്റ് ക്രിയേറ്റര്‍ പായല്‍ എന്നിവരും ക്ഷണം നിരസിച്ചിട്ടുണ്ട്.

രൂപി കൗറിന്റെ കുറിപ്പ്

കുറച്ചു ദിസങ്ങള്‍ക്ക് മുമ്ബ്, 2023 നവംബര്‍ എട്ടിന് വൈസ് പ്രസിഡണ്ട് (കമല ഹാരിസ്) ആതിഥേയത്വം വഹിക്കുന്ന ദീപാവലി ചടങ്ങില്‍ പങ്കെടുക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ക്ഷണം ലഭിച്ചു. ഫലസ്തീനില്‍ നിലവില്‍ നടക്കുന്ന നിഷ്ഠുരതകളെ പിന്തുണയ്ക്കുന്ന വേളയില്‍ തന്നെ ദീപാവലി ആഘോഷിക്കാനുള്ള ഭരണകൂട തീരുമാനം എന്നെ ആശ്ചര്യപ്പെടുത്തി. ദീപാവലി ആഘോഷം അവരുടെ നിലപാടിന്റെ നേരെ എതിരാശയം പ്രകാശിപ്പിക്കുന്നതാണ്.
ദക്ഷിണേഷ്യൻ പാരമ്ബര്യമുള്ളവര്‍ ലോകത്തുടനീളം ആഘോഷിച്ചുവരുന്നതാണ് ദീപാവലി. അജ്ഞതയ്ക്ക് മേല്‍ ജ്ഞാനത്തിന്റെയും തിന്മയ്ക്കു മേല്‍ നന്മയുടെയും ആഘോഷമാണ് ദീപാവലി. സിഖ് പാരമ്ബര്യത്തില്‍, ദീപാവലി വേളയില്‍ ഞങ്ങളുടെ ആറാമത്തെ ഗുരു, ഗുരു ഹര്‍ഗോബിന്ദ് സാഹിബ് ജി 52 രാഷ്ട്രീയത്തടവുകാരെ ജയില്‍ മോചിതരാക്കി. അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള സ്വാതന്ത്ര്യത്തിന്റെ പോരാട്ടമായാണ് ഞാനീ ദിവസത്തെ കാണാറുള്ളത്.
ഇന്ന് അമേരിക്കൻ ഗവണ്‍മെന്റ് ഗസ്സയിലെ ബോംബാക്രമണത്തിന് സാമ്ബത്തിക സഹായം നല്‍കുക മാത്രമല്ല,

ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന വംശഹത്യയെ ന്യായീകരിക്കുകയും ചെയ്യുന്നു. എത്ര അഭയാര്‍ത്ഥി ക്യാമ്ബുകളും ആരോഗ്യസംവിധാനങ്ങളും ആരാധനാലയങ്ങളും തകിടുപൊടിയാക്കി എന്നവര്‍ പരിഗണിക്കുന്നേയില്ല. യുഎൻ, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, റെഡ് ക്രോസ്, നിരവധി രാജ്യങ്ങള്‍ എന്നിവര്‍ ഉന്നയിച്ച വെടിനിര്‍ത്തല്‍ ആവശ്യത്തെ അവര്‍ നിരാകരിക്കുന്നു. പതിനായിരത്തിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അതില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ് എന്നാണ് യുഎൻ പറയുന്നത്. ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായി നമ്മള്‍ കണ്ടു. അതൊരു യുദ്ധക്കുറ്റമായി കാണണം എന്നാണ് ആംനിസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്. വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളെ ഇറക്കിവിട്ട് അവിടെ കുടിയിരിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങള്‍ നമ്മള്‍ സിഎൻഎൻ വഴി കണ്ടു.
ഈ ഭരണകൂടത്തെ കണക്കുപറയിക്കുന്നവരാക്കി മാറ്റാൻ ഞാൻ ദക്ഷിണേഷ്യൻ സമൂഹത്തോട് അപേക്ഷിക്കുന്നു. ഒരു സിഖ് സ്ത്രീ എന്ന നിലയില്‍ ഭരണകൂടത്തിന്റെ ചെയ്തികളെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ക്ക്

ഞാൻ കൂട്ടുനില്‍ക്കില്ല. കുടുങ്ങിക്കിടക്കുന്ന ഒരു ജനതയെ കൂട്ടായി ശിക്ഷിക്കുന്നതിനെ ന്യായീകരിക്കുന്ന ഏതു സ്ഥാപനത്തിന്റെയും ക്ഷണം ഞാൻ നിരസിക്കുന്നു. അതില്‍ അകപ്പെട്ടവരില്‍ അമ്ബത് ശതമാനവും കുട്ടികളാണ്.
ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് നിശ്ശബ്ദമായി ഇരിക്കാനാകില്ല. മേശയ്ക്കിപ്പുറത്ത് ഒരു സീറ്റു കിട്ടി എന്നതു കൊണ്ടുമാത്രം എല്ലാം അംഗീകരിക്കാനുമാകില്ല. മനുഷ്യജീവന് വിലയുണ്ട്. ഗസ്സയില്‍ നടക്കുന്നത് നടുക്കമുണ്ടാക്കുന്നു എന്ന് നിരവധി സമകാലികര്‍ എന്നോട് സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജീവിതോപാധി നഷ്ടപ്പെടുത്താനോ ഉള്ളില്‍ ഒരു മാറ്റം സൃഷ്ടിക്കാനോ അവര്‍ ആഗ്രഹിക്കുന്നില്ല. ഒരു മാന്ത്രിക മാറ്റമൊന്നും സാധ്യമല്ല. എന്നാലും നമ്മള്‍ ധീരരായിരിക്കണം. അവരുടെ പടമെടുപ്പുകള്‍ക്ക് നിന്നുകൊടുക്കരുത്. വെടിനിര്‍ത്തല്‍ നിരാകരിക്കുന്നതു മൂലം ഫലസ്തീനികള്‍ക്ക് നഷ്ടപ്പെടുന്ന ജീവനേക്കാള്‍ വലുതല്ല നമുക്ക് സംസാരിക്കാൻ നഷ്ടപ്പെടുന്ന അവസരങ്ങള്‍.

ലോകത്തെവിടെയും ഭരണകൂടം മനുഷ്യനെ ഇല്ലാതാക്കുമ്ബോള്‍, നീതിക്ക് വേണ്ടി ശബ്ദിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഭയക്കരുത്. വെടിനിര്‍ത്തല്‍ വേണമെന്ന ലോകത്തിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കുക. സംസാരിക്കുമ്ബോള്‍ നിരവധി ശബ്ദങ്ങള്‍ നിങ്ങള്‍ക്കൊപ്പം ചേരും. നമുക്ക് ഹരജികളില്‍ ഒപ്പുവയ്ക്കാം. പ്രതിഷേധങ്ങളുടെ ഭാഗമാകാം. ബഹിഷ്‌കരിക്കാം. ഈ വംശഹത്യ അവസാനിപ്പിക്കൂ എന്ന് ജനപ്രതിനിധികളെ വിളിച്ചുപറയൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!