റൊണാള്‍ഡോ ഇഫക്റ്റ്? പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെ ലോകകപ്പ് ടിക്കറ്റ് വിലയില്‍ ഇടിവ്

ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ലോകകപ്പില്‍ നിന്ന് ആതിഥേയരായ യുഎസ്എയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗലും പുറത്തായതിനെ തുടർന്ന് ടിക്കറ്റ് വിലയില്‍ വൻ ഇടിവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഈ ആഴ്ച നോക്കൗട്ട് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിപണിയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ടിക്ക്പിക്കിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച നടക്കുന്ന സ്പെയിനും ബെല്‍ജിയവും തമ്മിലുള്ള ക്വാർട്ടർ ഫൈനലിന്റെ ഗെറ്റ്-ഇൻ വില ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 2,950 ഡോളറില്‍ നിന്ന് ഏകദേശം 1,200 ഡോളറായി കുറഞ്ഞു. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനോട് പോർച്ചുഗല്‍ 1-0 നായിരുന്നു പരാജയപ്പെട്ടത്. ഇതോടെ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നവും അവസാനിച്ചു. എന്നാല്‍ ഫുട്ബോളിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളില്‍ ഒരാള്‍ മത്സരത്തില്‍ നിന്ന് പുറത്തായതോടെ ടിക്കറ്റ് വിലയും കുത്തനെ ഇടിഞ്ഞു. ടൂർണമെന്റിലെ ഏറ്റവും വലിയ ആഗോള ആകർഷണങ്ങളിലൊന്നായിരുന്നു റൊണാള്‍ഡോയും അതുകൊണ്ടുതന്നെ പോർച്ചുഗലും.
സഹ-ആതിഥേയരായ യുണൈറ്റഡ് സ്റ്റേറ്റ്സും ക്വാർട്ടർ ഫൈനലിന് മുമ്പ് പുറത്തായി. റൗണ്ട് ഓഫ് പതിനാറില്‍ ബെല്‍ജിയത്തോട് 4-1 ന് ആയിരുന്നു പരാജയം. അമേരിക്കയുടെ പതനവും ടിക്കറ്റ് വിലയെ പ്രതികൂലമായി ബാധിച്ചു. അമേരിക്കയും പോർച്ചുഗലും പങ്കെടുക്കുന്ന ക്വാർട്ടർ ഫൈനല്‍ ടൂർണമെന്റിന്റെ ഏറ്റവും മികച്ച സാധ്യതകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു. റൊണാള്‍ഡോയുടെ സാന്നിധ്യം ടിക്കറ്റ് വില ഇനിയും വർധിപ്പിക്കുമെന്നും വിലയിരുത്തലുകള്‍ വന്നു. പക്ഷേ ഫലം മറ്റൊന്നായിരുന്നു.

