KSDLIVENEWS

Real news for everyone

റിയല്‍ എസ്റ്റേറ്റ്; ബീഫാത്തിമ ഉമ്മ സമരം നിര്‍ത്തി; നിയമപോരാട്ടം തുടരും

SHARE THIS ON

കാസര്‍കോട് : വീടും സ്ഥലവും നല്‍കാമെന്ന് പറഞ്ഞു 20 ലക്ഷം രൂപ വാങ്ങിച്ച് വഞ്ചിച്ച റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ സത്താറിനെതിരെ നടത്തിവന്നിരുന്ന സമരം നിര്‍ത്തി വച്ചതായും, ഇയാള്‍ക്കെതിരെയുള്ള നിയമപോരാട്ടം തുടരുമെന്നും ആലംപാടി ബാഫഖി നഗറിലെ ബീഫാത്തിമ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
സ്ഥലത്തിന്‍റെ ഉടമ അറിയാതെയാണ് സത്താര്‍ പ്രസ്തുത വീട് തരാമെന്ന് പറഞ്ഞ് എന്നോട് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചത്. സത്താറിനെതിരെ ഞാന്‍ നല്‍കിയ കേസില്‍ എനിക്ക് പണം തിരികെ കിട്ടുന്നത് വരെ നിയമപോരാട്ടം തുടരും.
സംഭവത്തില്‍ സത്താറിനെ വിദ്യാനഗര്‍ പൊലിസ് അറസ്റ്റു ചെയ്യുകയും തുടര്‍ന്ന് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ഉണ്ടായി.
എന്നാല്‍ മറ്റൊരാളുടെ സ്ഥലത്തിന്‍റെ രേഖയും അതിലുള്ള വീടും 28 ലക്ഷം രൂപ വില നിശ്ചയിച്ചു തനിക്കു വില്‍പ്പന നടത്തി ഇരുപത് ലക്ഷം രൂപ സത്താര്‍ കൈപറ്റിയെങ്കിലും ഈ സംഖ്യ ഇതുവരെ തിരികെ നല്‍കിയിട്ടില്ല. പ്രസ്തുത തുക തിരികെ ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് ബീഫാത്തിമ അറിയിച്ചു. വീടും, പറമ്പിന്‍റെയും യഥാര്‍ഥ ഉടമയായ നഫീസക്കു ഇവരുടെ ബന്ധുവായ നൗഷാദ് മുഖേന നല്‍കുന്നതിന് സത്താര്‍ നല്‍കാനുള്ള 20 ലക്ഷം രൂപ കോടതി വിധി വരുന്നത് വരെ സമയം അനുവദിക്കാമെന്ന് വസ്തു ഉടമ സമ്മതിച്ചതിനെ തുടര്‍ന്ന് എനിക്ക് വീടും സ്ഥലവും രജിസ്ട്രേഷന്‍ ചെയ്തു കിട്ടുകയും ചെയ്തിട്ടുണ്ട്. സ്ഥലം ഉടമയ്ക്ക് കൊടുക്കാനുള്ള പണത്തിന് ഞാന്‍ എഗ്രിമെന്‍റും ചെക്കും നല്‍കിയിട്ടുണ്ട്.
എനിക്ക് നീതി കിട്ടുന്നതിനും എന്നെയും കുടുംബത്തെയും സഹായിക്കുന്നതിനും വേണ്ടി ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്, എനിക്ക് താങ്ങും തണലുമായി നിന്ന, റിയല്‍ എസ്റ്റേറ്റ് മാഫിയകളില്‍ നിന്നും എനിക്ക് സുരക്ഷ തന്ന, ജനകീയ നേതാക്കളോടും പൊലിസ് ഉദ്യോഗസ്ഥരോടും പത്രദൃശ്യ മാധ്യമപ്രവര്‍ത്തകരോടും എന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. തട്ടിപ്പ് സംഭവം ആദ്യമായി ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്ന സുപ്രഭാതം ലേഖകന്‍ ഹമീദ് കുണിയ, സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച, പി.ഡി.പി സംസ്ഥാന സെക്രട്ടറിയും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സുബൈര്‍ പടുപ്പ്, സാമൂഹിക പ്രവര്‍ത്തകനും ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍ എല്ലാവരുടെയും പിന്തുണയും സഹകരണവും എന്നും ഓര്‍ക്കുമെന്നും, ഇനി ഒരു ഉമ്മയ്ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കണ്ണ് തുറന്നിരിക്കണമെന്നും അഭ്യര്‍ഥിക്കുന്നതോടൊപ്പം എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും, എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്‍റെയും കുടുംബത്തിന്‍റെയും നിസീമമായ നന്ദി അറിയിക്കുന്നു. നിയമപോരാട്ടത്തില്‍ നിങ്ങളെല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പത്രസമ്മേളനത്തില്‍ ബീഫാത്തിമ ഉമ്മയോടൊപ്പം പി.ഡി.പി സംസ്ഥാന സെക്രട്ടറിയും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സുബൈര്‍ പടുപ്പ്, സാമൂഹ്യ പ്രവര്‍ത്തകനും ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!