ഉയരുന്നത് ഏറ്റവും അപകടകാരിയായ ഡയോക്സിനുകളാണ്, വിഷപ്പുക ശ്വസിക്കുന്ന കൊച്ചിയുടെ നാളെകൾ എന്താകും

കൊച്ചി പുകയാൻ തുടങ്ങിയിട്ട് ഒൻപത് ദിവസം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ വിഷപ്പുക ശ്വസിക്കുകയാണ്. ബ്രഹ്മപുരത്തെ 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടർന്നതോടെ കിലോമീറ്ററുകളോളം ദൂരത്തേക്കാണ് പ്ലാസ്റ്റിക്കിന്റെ ഗന്ധമുള്ള വിഷപ്പുക പരന്നത്. കണ്ണ് ചൊറിച്ചിൽ, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയുമായി നിരവധി പേരാണ് ചികിത്സ തേടിയത്. വിഷപ്പുകക്ക് ഇതുവരേയും യാതൊരു ശമനമോ പ്രതിവിധിയോ ഉണ്ടാക്കാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾ മാറ്റി നിർത്തിയാൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾക്കാണ് സാധ്യതയെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മലകൾ കത്തിയതിലൂടെ അന്തരീക്ഷത്തിലേക്കുയർന്ന രാസ സംയുക്തങ്ങളായ ഡയോക്സിനുകൾക്ക് മനുഷ്യ ശരീരത്തിലെത്തിയാൽ ഏഴ് മുതൽ 11 വർഷംവരെ മനുഷ്യശരീരത്തിൽ തങ്ങാനാകും. അന്തരീക്ഷ മലിനീകരണത്തിലെ ഏറ്റവും അപകടകാരിയായ രാസസംയുക്തമാണ് ഡയോക്സിനുകൾ. അർബുദം, വന്ധ്യത, എൻഡോക്രൈനോളജി പ്രശ്നങ്ങളിലൂടെയായിരിക്കും ഈ വിഷപ്പുക ശ്വസിച്ച കൊച്ചിയുടെ ഭാവിതലമുറ കടന്നുപോവുക. കൊച്ചിയിലെ ജനങ്ങൾ ഭാവിയിൽ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെപ്പറ്റിയും ഇപ്പോഴുണ്ടായ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും സംസാരിക്കുകയാണ് കുറവിലങ്ങാട് ദേവമാതാ കോളേജ് രസതന്ത്രവിഭാഗം റിട്ട. പ്രൊഫസർ ടി. പ്രസാദ് പോൾ.

