അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ വേദിയിലെത്തിയ ആളിന് മര്‍ദനം; രക്ഷകനായി എസ്.ഐ

തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ പൊതുവേദിയിൽ മുഖ്യമന്ത്രിയോടു സംസാരിക്കണമെന്ന ആവശ്യവുമായെത്തിയയാളെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നു മാറ്റി. പിന്നാലെയെത്തിയ പാർട്ടിപ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസ് രക്ഷിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമിച്ച 53 സ്കൂൾക്കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പൂവച്ചൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്നതിനിടെയായിരുന്നു സംഭവം.
തിരുവനന്തപുരം വി.എസ്.എസ്.സി.യുടെ ക്യാന്റീൻ ജീവനക്കാരനായിരുന്ന ആമച്ചൽ, കാനാകോട് മിനികുമാർ(54) ആണ് മുഖ്യമന്ത്രിയോടു സംസാരിക്കണമെന്ന ആവശ്യവുമായെത്തിയത്. കെ-റെയിൽ ഉൾപ്പെടെയുള്ള സാമൂഹികവിഷയങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം മുഖ്യമന്ത്രിയുടെ പേഴ്സണൺ സ്റ്റാഫിനു കൈമാറിയതായി ഇദ്ദേഹം കാട്ടാക്കട പോലീസിനോടു പറഞ്ഞു.
മിനികുമാറിനെ വേദിക്കരികിൽനിന്നു കൊണ്ടുപോകുന്നതിനിടെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചു. അടിയേറ്റു താഴെവീണ ഇദ്ദേഹത്തെ രക്ഷിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുവിക്കര എസ്.ഐ. കിരൺ ശ്യാം അദ്ദേഹത്തിന്റെ പുറത്തു കിടന്നു. എസ്.ഐ.ക്കും പ്രവർത്തകരുടെ അടിയേറ്റു. അഞ്ചു മിനിറ്റോളം എസ്.ഐ. അങ്ങനെ കിടന്നു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി മിനികുമാറിനെ മാറ്റി. എസ്.ഐ.യുടെ കൈയിലുണ്ടായിരുന്ന വാച്ച് പൊട്ടിപ്പോയി.
സംഘർഷത്തിൽനിന്ന് മിനികുമാറിനെ രക്ഷിച്ച എസ്.ഐ. കിരൺ ശ്യാമിനെ കാട്ടാക്കട ഡിവൈ.എസ്.പി. കെ.എസ്.പ്രശാന്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർ കിരൺ തുടങ്ങിയവർ അഭിനന്ദിച്ചു. അരുവിക്കര എസ്.ഐ.ക്ക് റിവാർഡിനായി ശുപാർശ നൽകിയിട്ടുണ്ടെന്ന് കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടി പ്രസംഗിക്കുന്നതിനിടെയാണ് ഇദ്ദേഹം വേദിയെയും സദസ്സിനെയും വേർതിരിച്ചിരുന്ന കമ്പിവേലിക്കരികിലെത്തിയത്.
സംസാരിക്കാൻ മൈക്ക് വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥരും മറ്റുള്ളവരും ശ്രദ്ധിക്കുന്നത്. തുടർന്ന് ഇയാളെ ബലംപ്രയോഗിച്ച് അവിടെനിന്നു കൊണ്ടുപോയി. സംഭവത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ, ഇത്തരം ഇടപെടലുകൾ പോലീസ് െകെകാര്യം ചെയ്യുമെന്നും ഉദ്ഘാടനച്ചടങ്ങാണ് പ്രധാനമെന്നും മന്ത്രി ശിവൻകുട്ടി മൈക്കിലൂടെ ഓർമിപ്പിച്ചു. ഇയാളെ പിന്നീട് വീട്ടുകാർക്കൊപ്പം വിട്ടയച്ചു. സംഭവത്തിൽ മിനികുമാറിനെതിരേ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

