ബ്രഹ്മപുരം പ്ലാന്റിലേക്ക് എത്തിച്ച മാലിന്യ ലോറികൾ നാട്ടുകാർ തടഞ്ഞു; രാത്രിയിൽ പ്രതിഷേധം

“കൊച്ചി∙ ബ്രഹ്മപുരം പ്ലാന്റിനു മുൻപിൽ രാത്രി വൈകിയും പ്രതിഷേധം. പ്ലാന്റിലേക്ക് എത്തിച്ച മാലിന്യ ലോറികൾ നാട്ടുകാർ തടഞ്ഞു. പൊലീസിന്റെ അകമ്പടിയോടെയാണ് മാലിന്യ ലോറികൾ എത്തിച്ചത്. പ്ലാന്റിൽ തീ പിടിക്കാത്ത മറ്റു സ്ഥലത്ത് നിക്ഷേപിക്കാനാണ് മാലിന്യം എത്തിച്ചത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന മാലിന്യശേഖരണം ഹൈക്കോടതിയുടെ നിർദേശത്തോടെ ഇന്നലെ പുനരാരംഭിച്ചിരുന്നു. തീപിടിത്തം ഉണ്ടായശേഷം ആദ്യമായി ഇന്നലെ പുലർച്ചെ 40 ലോഡ് ജൈവ മാലിന്യം സംസ്കരണത്തിനായി പൊലീസ് അകമ്പടിയോടെ ബ്രഹ്മപുരം പ്ലാന്റിൽ എത്തിച്ചിരുന്നു. അതേസമയം, അഗ്നിബാധയ്ക്ക് ഒൻപതാം ദിവസം നേരിയ ശമനമുണ്ടായി. തീ 80% അണച്ചതായി പ്ലാന്റ് സന്ദർശിച്ച മന്ത്രിമാരായ പി. രാജീവ്. എം.ബി. രാജേഷ് എന്നിവർ പറഞ്ഞു. പുകയും കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നലെ വൈകിട്ടും അങ്ങിങ്ങായി അഗ്നിനാളങ്ങൾ ഉയർന്നു. മാലിന്യത്തിൽ ആറ് അടി ആഴത്തിൽ വരെ തീയുണ്ട്. ഇന്നും പൂർണമായും അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനിടെ, ബ്രഹ്മപുരത്തെ അഗ്നിബാധ പോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ജില്ലയിൽ മാലിന്യ സംസ്കരണ കർമ പദ്ധതിക്ക് രൂപം നൽകി. വീടുകളിൽ ഏപ്രിൽ10 നകം ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കുമെന്നു മന്ത്രിമാരായ എം.ബി.രാജേഷും പി.രാജീവും പറഞ്ഞു. പരിസ്ഥിതി ദിനമായ ജൂൺ 5നു തദ്ദേശ സ്ഥാപനങ്ങളെ മാലിന്യ മുക്തമായി പ്രഖ്യാപിക്കും. പൊതു സ്ഥലങ്ങളിലെ മാലിന്യം നീക്കാൻ മേയ് ഒന്നു മുതൽ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രിമാർ അറിയിച്ചു”

