രതീഷിന്റെ മരണം കൊലപാതകമെങ്കിൽ മൂന്നുപേരുണ്ടാവാമെന്ന് നിഗമനം

വടകര: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി കൂലോത്ത് രതീഷ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അന്തിമ നിഗമനത്തിന് പോലീസ് തെളിവുകള്‍ കൂട്ടിയിണക്കുന്നു. രതീഷ് തൂങ്ങിയ നിലയില്‍ കാണപ്പെട്ട മരത്തില്‍ നടത്തിയ ശാസ്ത്രീയപരിശോധനയുടെ ഫലം ഏറെ നിര്‍ണായകമാണ്. കൂടുതല്‍ പേരുടെ വിരലടയാളം മരത്തിലുണ്ടോ, മറ്റാരെങ്കിലും കയറിയതിന്റെ പാടുകളുണ്ടോ എന്നിവയാണു പരിശോധിച്ചത്. രതീഷിന്റെ ഭാരവും മരത്തിന്റെ ഉയരവും വെച്ച് കൊലപാതകമാണെങ്കില്‍ ഇവിടെ മൂന്നുപേരുടെയെങ്കിലും സാന്നിധ്യം ഉണ്ടാകാമെന്നാണു നിഗമനം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജന്‍ മൃതദേഹം കണ്ട സ്ഥലത്ത് നടത്തിയ പരിശോധനാ റിപ്പോര്‍ട്ട്, വിരലടയാളവിദഗ്ധരും ഫൊറന്‍സിക് സംഘവും നടത്തിയ പരിശോധനാ വിവരങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവയെല്ലാം വിശകലനം ചെയ്യും.മൃതദേഹം കണ്ട ചെക്യാട്ട്, രതീഷിനു ബന്ധമുള്ള മൂന്നുപേരില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവരെ സംഭവസ്ഥലത്തെത്തിച്ചും ഡിവൈ.എസ്.പി. ചോദ്യംചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചരാത്രി ഡി.ഐ.ജി. കെ. സേതുരാമന്‍ റൂറല്‍ എസ്.പി.യുമായി ചര്‍ച്ച നടത്തി.
ഉത്തരവാദികള്‍ ലീഗ് -രതീഷിന്റെ അമ്മ
പുല്ലൂക്കര (കണ്ണൂര്‍): മകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി മുസ്ലിം ലീഗാണെന്ന് മന്‍സൂര്‍ വധക്കേസില്‍ ആത്മഹത്യചെയ്ത പ്രതി രതീഷിന്റെ അമ്മ. മകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി കൂലോത്ത്, ഡി.ജി.പി.ക്കു പരാതിനല്‍കി. ലീഗ് ഗൂഢാലോചന നടത്തിയാണ് മകനെ പ്രതിചേര്‍ത്തത്. തിരഞ്ഞെടുപ്പ് ദിവസം ലീഗുകാര്‍ മര്‍ദിച്ചതായി മകന്‍ പറഞ്ഞിരുന്നു. നിരപരാധിയായ തന്റെ മകനെ പ്രതിചേര്‍ത്തതിനെത്തുടര്‍ന്നുള്ള മാനസികവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
മുന്‍വിധിയില്ല
കേസില്‍ പോലീസിന് മുന്‍വിധിയില്ല. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. തുടക്കംമുതല്‍ നല്ലജാഗ്രത പോലീസ് കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ഒരുസംഘം പോസ്റ്റ്മോര്‍ട്ടം നടത്തിയതും വീഡിയോയില്‍ പകര്‍ത്തിയതും.
ശാസ്ത്രീയ റിപ്പോര്‍ട്ടുകളും മറ്റു വിവരങ്ങളും സാക്ഷിമൊഴികളുമെല്ലാം പരിശോധിച്ചുവരുകയാണ്.
-ഡോ. എ. ശ്രീനിവാസ്
കോഴിക്കോട് റൂറല്‍ എസ്.പി.
മന്‍സൂര്‍ വധം: തെളിവുശേഖരണം തുടങ്ങി
കണ്ണൂര്‍: മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തെളിവുകള്‍ ശേഖരിച്ചുതുടങ്ങി. അറസ്റ്റിലായ പ്രതികളില്‍നിന്ന് കൃത്യത്തില്‍ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ചും നടന്ന സംഭവത്തെക്കുറിച്ചും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെളിവുശേഖരണം. മൊബൈല്‍കോള്‍ വിവരങ്ങള്‍ (സി.ഡി.ആര്‍.), ഫൊറന്‍സിക് തെളിവുകള്‍ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കിയിട്ടുണ്ട്. മുന്‍പ് അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് സംഘത്തില്‍നിന്ന് കേസിന്റെ രേഖകള്‍ ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങി. മറ്റു പ്രതികളെക്കുറിച്ച് വ്യക്തതയുള്ളതിനാല്‍ അവരെ പിടികൂടുന്നത് പ്രയാസകരമല്ലെന്ന് സംഘം കരുതുന്നു. എല്ലാവരെയും അറസ്റ്റുചെയ്തശേഷം ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് ആലോചിക്കുന്നത്.
ബൂത്തിലെ തര്‍ക്കം കൊലയിലേക്കു നയിച്ചെന്ന് മൊഴി
ഉച്ചയ്ക്കുണ്ടായ അടിപിടിയില്‍ സ്വരൂപ് എന്ന സി.പി.എം. പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സന്ധ്യയ്ക്ക് ഇതിനു പ്രതികാരംചെയ്യാന്‍ നോക്കിനടക്കുകയായിരുന്നു. മുസ്ലിംലീഗ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരെ തിരഞ്ഞ് നടക്കുമ്പോഴാണ് മന്‍സൂറിന്റെ സഹോദരന്‍ മൊഹസിന്‍ ബൈക്കില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പേരുചോദിച്ച് അടി തുടങ്ങുമ്പോഴേക്ക് പരിസരങ്ങളില്‍നിന്ന് ആളുകളെത്തി. കൂട്ട അടിയായി. ആദ്യം പിടിയിലായ പ്രതി കെ.കെ. ഷിനോസ് ഷര്‍ട്ടിനുള്ളില്‍ പിന്‍ഭാഗത്ത് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കത്തി ഒളിപ്പിച്ചിരുന്നു. പിടിവലിയില്‍ ഇത് താഴെവീണു.
എറിഞ്ഞത് ഐസ്‌ക്രീം ബോംബ്
കൂടുതല്‍പേര്‍ ആക്രമിക്കാന്‍ വരുന്നതുകണ്ട് മന്‍സൂര്‍ ചെന്നപ്പോഴാണ് ബോംബേറുണ്ടായത്. എറിഞ്ഞത് ഐസ്‌ക്രീം ബോളില്‍ നിര്‍മിച്ച ബോംബായിരുന്നു. ശബ്ദംകേട്ട് ആളുകള്‍ ഓടിക്കൂടി. മന്‍സൂറിനെ ആശുപത്രിയിലേക്കു മാറ്റി. പ്രതികള്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും പോലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. പെട്ടെന്നുള്ള പ്രതികരണത്തിനപ്പുറം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുന്നുണ്ട്

