പരസ്യ പ്രചാരണത്തിൽ തത്സമയ വിളംബരത്തിലൂടെ ശ്രദ്ധനേടി പത്ത് വയസ്സുകാരി ആദിനിത്യ

രാജപുരം: ഉച്ചഭാഷിണി കൈയിലെടുത്താൽ ഇടർച്ചയോ ഭയമോ ഇല്ല. പരിചയസമ്പന്നരായ വിളംബരക്കാരെ പോലെയുള്ള മികവ്. സന്ദർഭത്തിനനുസരിച്ചുള്ള ശബ്ദക്രമീകരണം. പതിഞ്ഞുതുടങ്ങി പിന്നെ കത്തിക്കയറുന്ന ശൈലി. തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ തത്സമയ വിളംബരം നടത്തി പത്തുവയസ്സുകാരി.
ചുള്ളിക്കര പയ്യച്ചേരിയിലെ ആദിനിത്യയാണിത്. കള്ളാർ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് എത്തിയത്. കോടോത്ത് അംബേദ്കർ ഗവ. സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് ആദിനിത്യ.
ബളാൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ കെ.മെയ്‌സന്റെയും കോടോത്ത് അംബേദ്കർ ഗവ. സ്കൂൾ അധ്യാപിക എ.വി.രസിതയുടെയും മകളാണ്. ഏകാംഗാഭിനയത്തിലും പ്രസംഗമത്സരത്തിലും മികവ് തെളിയിച്ച ഈ പത്തുവയസ്സുകാരിക്ക് വിളംബരരംഗത്ത് ഒരു പാരമ്പര്യം കൂടിയുണ്ട്. കരിവെള്ളൂർ രാജന്റെ ബന്ധുകൂടിയാണ് ഈ മിടുക്കി. അതിനിദ്ധ് സഹോദരനാണ്.

