കോവിഡ് ബാധിതരാകുന്നവർക്ക് ഇപ്രകാരം വോട്ട് ചെയ്യാം

കാസർഗോഡ് • വോട്ടെടുപ്പിന് തലേന്ന് വൈകീട്ട് മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിക്കുന്നവർക്കും നിരീക്ഷണത്തിലാകുന്നവർക്കും വോട്ടെടുപ്പ് ദിവസം ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാം.
ഇവർ ആരോഗ്യ വകുപ്പിനെയും വരണാധികാരിയെയും വിവരമറിയിക്കണം. ഡി.എം.ഒ. അല്ലെങ്കിൽ ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ(സർക്കാർ ഡോക്ടർ) നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാൻ അനുമതി ലഭിക്കും.
സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് ആരോഗ്യവകുപ്പ് സുരക്ഷാ വസ്ത്രം നൽകും. വീടുകളിലോ, ആശുപത്രികളിലോ കഴിയുന്നവർ വ്യക്തി സുരക്ഷാ വസ്ത്രം സ്വയം സംഘടിപ്പിക്കണം.
പോളിങ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ല. കോവിഡ് പോസിറ്റീവായ വോട്ടറെ കൊണ്ടു പോകുന്ന വേളയിൽ ഡ്രൈവർ നിർബന്ധമായും വ്യക്തി സുരക്ഷാ വസ്ത്രം ധരിക്കണം. ആ വാഹനത്തിൽ വോട്ടറോടൊപ്പം മറ്റ് യാത്രക്കാർ പാടില്ല.
കോവിഡ് ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും വൈകീട്ട് ആറിനകം വോട്ട് ചെയ്യാൻ എത്തണം. എന്നാൽ ആറ് മണിക്ക് ക്യൂവിലുള്ള മുഴുവൻ സാധാരണ വോട്ടർമാരും വോട്ട് ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ.
പോളിങ് ബൂത്തിൽ കയറും മുമ്പ് പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിർബന്ധമായും വ്യക്തി സുരക്ഷാ വസ്ത്രം ധരിച്ചിരിക്കണം.
പോളിങ് സ്റ്റേഷനുകളിൽ സാധാരണ വോട്ടർമാർക്ക് തിരിച്ചറിയലിനും മഷി പുരട്ടുന്നതിനും മറ്റ് സ്വീകരിക്കുന്ന എല്ലാ നടപടികളും സ്പെഷ്യൽ വോട്ടർമാർക്കും ബാധകമാണ്.
സ്പെഷ്യൽ വോട്ടർമാർ കയ്യുറ ധരിക്കാതെ വോട്ടിങ് മെഷീനിൽ സ്പർശിക്കാൻ പാടില്ല.
ഓരോ സ്പെഷ്യൽ വോട്ടർമാരും പ്രത്യേകം പേന ഉപയോഗിച്ച് വേണം വോട്ടർ രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്താൻ.
സ്ഥാനാർഥിയുടെ ഏജന്റുമാർ ആവശ്യപ്പെട്ടാൽ ഇവർ മുഖാവരണം മാറ്റണം

