KSDLIVENEWS

Real news for everyone

വൃക്കകളുടെ പ്രവര്‍ത്തനം തകരാറില്‍ ; ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം

SHARE THIS ON

റാഞ്ചി: കാലിത്തീറ്റ അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആർ.ജെ.ഡി.നേതാവ് ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം. വൃക്കകളുടെ പ്രവർത്തനം 25 ശതമാനം മാത്രമാണെന്നും എപ്പോൾ വേണമെങ്കിലും സ്ഥിതി വഷളായേക്കാമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഉമേഷ് പ്രസാദ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണത്തിൽ കോടതി നിർദേശപ്രകാരം ബിർസ മുണ്ഡ സെൻട്രൽ ജയിലിൽ കീഴടങ്ങിയ ലാലുപ്രസാദിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് 2018 ഓഗസ്റ്റ് 30 നാണ് ലാലുപ്രസാദിനെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കുന്നത്. അന്നുമുതൽ ആശുപത്രിയിലാണ് അദ്ദേഹം.
ലാലുപ്രസാദ് യാദവിന്റെ വൃക്കകൾ 25 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുളളൂവെന്ന് ഞാന് നേരത്തേയും പറഞ്ഞിട്ടുണ്ട്. സ്ഥിതി എപ്പോൾ വേണമെങ്കിലും മോശമായേക്കാം. അതെപ്പോഴാണെന്ന് കൃത്യമായി പറയുക ബുദ്ധിമുട്ടാണ്. കഴിഞ്ഞ 20 വർഷമായി അദ്ദേഹം പ്രമേഹരോഗിയാണ്. അവയവങ്ങളുടെ പ്രവർത്തനം വളരെ പെട്ടെന്നാണ് മോശമായിക്കൊണ്ടിരിക്കുന്നത്. രോഗിയുടെ ആരോഗ്യം അപകടപ്പെടുത്തുന്നതാണ് ഈ അവസ്ഥ. അദ്ദേഹത്തിന്റെ ആരോഗ്യനില എപ്പോൾ വേണമെങ്കിലും വഷളായേക്കാമെന്ന് റിംസ് അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
പ്രമേഹം മൂലമുള്ള അവയവങ്ങളുടെ തകരാറുകൾ പരിഹരിക്കാനാവാത്തതിനാൽ ലാലുവിനെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്നും ഡോക്ടർ പറയുന്നു. അദ്ദേഹത്തെ മറ്റെവിടെയെങ്കിലും ചികിത്സയ്ക്കായി കൊണ്ടുപോകേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് കോടതിയും സർക്കാരുമാണ്. പ്രമേഹം മൂലം അവയവങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ ചികിത്സിച്ചുമാറ്റുക എളുപ്പമല്ല. 25 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലെത്തിക്കുന്നതിനുളള മരുന്നുമില്ല. റസിഡന്റ് നെഫ്രോളജിസ്റ്റുമായി ആലോചിച്ച് അദ്ദേഹത്തിന്റെ ചികിത്സാകാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഡോക്ടർ പറഞ്ഞു.
കാലിത്തീറ്റ അഴിമതിക്കേസിൽ ജാമ്യത്തിന് അപേക്ഷിച്ചുകൊണ്ടുളള ലാലു പ്രസാദ് യാദവിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് 2021 ജനുവരി 21ലേക്ക് ജാർഖണ്ഡ് ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!