ക്രിക്കറ്റ് സ്വപ്‌നങ്ങളുമായി അഫ്ഗാനില്‍ നിന്ന് ലണ്ടനിലെത്തിയ 18കാരന്‍ ഗ്രൗണ്ടില്‍ കുത്തേറ്റ് മരിച്ചു
ലണ്ടൻ: ക്രിക്കറ്റ് സ്വപ്നങ്ങളുമായി അഫ്ഗാനിസ്താനിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ പതിനെട്ടുകാരൻ ഗ്രൗണ്ടിൽ കുത്തേറ്റ് മരിച്ചു. ഹസ്റത് വാലി എന്ന അഫ്ഗാൻ അഭയാർഥിയാണ് മരിച്ചത്. ട്വിക്കെൻഹാമിലെ റഗ്ബി ഗ്രൗണ്ടിലാണ് സംഭവം. നിസാര തർക്കത്തെ തുടർന്ന് കൂട്ടുകാരിൽ ഒരാൾ ഹസ്റതിനെ കുത്തുകയായിരുന്നു.
ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഹസ്റതിന്റെ അധ്യാപകൻ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്തിനാണ് തന്നെ കുത്തിയത് എന്നാണ് ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് ഹസ്റത് അവസാനമായി ചോദിച്ചത്. ഹസ്റതിന്റെ കൊലപാതകത്തിൽ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
12-ാം വയസ്സിൽ ഇരട്ട സഹോദരനോടൊപ്പം അഫ്ഗാനിൽ നിന്ന് പലായനം ചെയ്തതാണ് ഹസ്റത്. തുർക്കിയും ബൾഗേറിയയും പിന്നിട്ട് വിയന്നയിലെത്തി. പിന്നീട് ക്രിക്കറ്റ് സ്വപ്നം കണ്ട് 2017-ൽ ലണ്ടനിലെത്തി. നോട്ടിങ് ഹില്ലിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.