തോറ്റിട്ട് ഉത്തരവാദിത്വം ഏറ്റെടുത്തില്ല,പിണറായിയെ പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യം

പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യം. തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പിണറായി തയ്യാറായിട്ടില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരെയും അംഗങ്ങളിൽനിന്ന് രൂക്ഷ വിമർശനമുണ്ടായി.
പിണറായി വിജയൻ ഇളവുനേടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്. പാർട്ടിയെ വിജയിപ്പിക്കുക എന്ന ചുമതല ആയിരുന്നു അപ്പോൾ ഏൽപിച്ചിരുന്നത്. എന്നാൽ പാർട്ടിയെ വിജയിപ്പിക്കാൻ കഴിയാത്ത ഘട്ടത്തിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പുതിയ സ്ഥാനം (പ്രതിപക്ഷ നേതാവ്) ഏറ്റെടുക്കുന്നതിനെതിരേയാണ് വിമർശനം ഉയർന്നിട്ടുള്ളത്. പിണറായി ഈ തീരുമാനം സ്വയം പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നുമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത രണ്ടുപേർ ഉന്നയിച്ചത്.
എം.വി. ഗോവിന്ദനെതിരേയും അതിരൂക്ഷ പരാമർശങ്ങളാണ് ഉയർന്നത്. പാർട്ടിയെ രക്ഷിക്കാൻ ചുമതലയുള്ളയാൾ കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ചു. ഭാര്യക്ക് സ്ഥാനം നൽകിക്കൊണ്ട് മറ്റ് അധികാരസ്ഥാനങ്ങളിലേക്ക് പോകാൻ ശ്രമിച്ചു എന്നു തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്. മുൻ ആരോഗ്യമന്ത്രിയും ആറന്മുളയിൽനിന്ന് പരാജപ്പെട്ട സ്ഥാനാർഥിയുമായ വീണാ ജോർജും പങ്കെടുത്ത യോഗമായിരുന്നു ഇത്. മന്ത്രിമാരുടെ പ്രവർത്തനവും കാര്യക്ഷമമായിരുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടിക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ യാതൊരു വിലയുമുണ്ടായിരുന്നില്ലെന്നും വിമർശനം ഉയർന്നു.

