KSDLIVENEWS

Real news for everyone

കെ.വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍, പ്രതി കാണാമറയത്ത് തന്നെ

SHARE THIS ON

കൊച്ചി: മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്‌ ചമച്ചെന്ന കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ്‌ കെ. വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അഗളി പോലീസ് ഹൈക്കോടതിയിൽ. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താന്‍ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ജൂണ്‍ 20-നാണ് വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. സൈബര്‍ സെല്‍ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണസംഘം വിപുലീകരിച്ചെങ്കിലും വിദ്യയെ പിടികൂടാൻ പത്ത് ദിവസത്തിനപ്പുറവും പോലീസിന് സാധിച്ചിട്ടില്ല. അതിനിടെ തെളിവ് ശേഖരണത്തിന്റെ ഭാഗമായി അഗളി പോലീസ് സംഘം അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ വീണ്ടുമെത്തിയിരുന്നു. തുടര്‍ന്ന് വിദ്യ പങ്കെടുത്ത അഭിമുഖത്തിലെ ബോര്‍ഡ് അംഗമായിരുന്ന മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അതേസമയം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ തനിക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പരാതിയുമായി മഹാരാജാസ് കോളേജിലെ അധ്യാപകന്‍ രംഗത്തെത്തി. കോളേജിലെ ആര്‍ക്കയോളജി വിഭാഗത്തിന്റെ ചുമതലയുള്ള അധ്യാപകൻ വിനോദ്കുമാറാണ് വിഷയം ചൂണ്ടിക്കാട്ടി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി ഉയരുന്നുവെന്നും തന്നെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!