KSDLIVENEWS

Real news for everyone

പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചു; സി.കെ അരവിന്ദന്‍ രണ്ടാംതവണയും പ്രസിഡണ്ട് പദത്തിലേക്ക്

SHARE THIS ON

കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫിന് 9 സീറ്റും എല്‍.ഡി.എഫിന് ഏഴും സീറ്റുകള്‍ ലഭിച്ചു. ബി.ജെ.പിക്ക് ഒരുസീറ്റ് കിട്ടി. 14-ാംവാര്‍ഡില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ അരവിന്ദന് 223 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ഥി എന്ന നിലയിലാണ് അരവിന്ദന്‍ മത്സരിച്ചത്. അതുകൊണ്ടുതന്നെ അരവിന്ദന്‍ പ്രസിഡണ്ടാകാനാണ് സാധ്യത. 2010ല്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഇതേ വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച സി.കെ അരവിന്ദന്‍ പഞ്ചായത്ത് പ്രസിഡണ്ടാകുകയും ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. അന്നത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സി.കെ അരവിന്ദനുവേണ്ടി യു.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സമീപിച്ചിരുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ വിജയനെയാണ് അരവിന്ദന്‍ പരാജയപ്പെടുത്തിയത്. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് നടന്ന ഇരട്ടക്കൊലപാതകത്തിനെതിരായ ജനവികാരവും എല്‍.ഡി.എഫ് ഭരണത്തില്‍ പഞ്ചായത്തിലുണ്ടായ വികസന മുരടിപ്പുമാണ് ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!