മണിപ്പുർ സംഘർഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി മടങ്ങി

ഇംഫാൽ: മണിപ്പുരിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഉടൻ ഉണ്ടാകുമെന്ന് സൂചന. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി. പ്രചാരണ പരിപാടികള്‍ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്. മണിപ്പുര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അമിത് ഷാ അടിയന്തര യോഗം വിളിച്ചു.
മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ ഇരച്ചു കയറാന്‍ ശ്രമിക്കുകയും ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരുടെ വസതിയടക്കം ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മണിപ്പുര്‍ വിഷയം അടിയന്തരമായി പരിഗണിക്കുന്നത്. ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും കഴിഞ്ഞ ദിവസം വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കുമാണ് തീയിട്ടത്. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി , ഇഎഫ്സിഐ പള്ളി എന്നിവയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.
24 മണിക്കൂറിനകം സായുധ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സർക്കാരിന് മെയ്തെയ് ഗ്രാമ സംരക്ഷണ സമിതി അന്ത്യശാസനം നൽകിയിട്ടുണ്ട്. സിആര്‍പിഎഫ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം. ജിരിബാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആറു പേരും കൊല്ലപ്പെട്ടന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണിപ്പുരിലെ സ്ഥിതി വീണ്ടും വഷളായത്. തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി പുരുഷന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്ന് ആറ് കുടുംബാംഗങ്ങളെ കാണാതായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയെ ജീവനോടെ ചുട്ടുകൊന്നിരുന്നു. പിന്നാലെയായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വസതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

