എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ലീഗ് വിമതന്, കൊച്ചി കോര്പ്പറേഷന് ഇടതുമുന്നണിക്ക്

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ വിമതരേയും സ്വതന്ത്രരേയും പക്ഷം ചേർക്കാനുള്ള മുന്നണികളുടെ നീക്കത്തിനിടെ കൂടുതൽ സീറ്റുകൾ നേടിയ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതൻ.
ലീഗ് തന്നോട് അനീതി കാണിച്ചു, അതിനാൽ കൂടുതൽ സീറ്റുകളുള്ള മുന്നണിയോടൊപ്പം നിൽക്കാൻ തീരുമാനിച്ചതായി ലീഗ് വിമതൻ ടികെ അഷ്റഫ് വ്യക്തമാക്കി. ഇതോടെ കൊച്ചി കോർപ്പറേഷനിൽ കൂടുതൽ സീറ്റുകൾ നേടിയ എൽഡിഎഫ് ഭരണത്തിലെത്തുമെന്ന് ഉറപ്പായി.
കൊച്ചി കോർപ്പറേഷനിൽ രണ്ടാം ഡിവിഷനിൽ നിന്നാണ് ടികെ അഷ്റഫ് വിജയിച്ചത്. ഭൂരിപക്ഷമുള്ള മുന്നണിയുമായി സഹകരിക്കും. ഉപാധികളൊന്നും മുന്നോട്ടുവെയ്ക്കില്ലെന്നും ഇരു മുന്നണികളും പിന്തുണ തേടി വിളിച്ചിരുന്നുവെന്നും ടികെ അഷ്റഫ് പറഞ്ഞു.
74 അംഗ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് 31ഉം എൽഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എൻഡിഎ സ്ഥാനാർഥികളായ അഞ്ച് പേരും വിജയിച്ചു. കേവലഭൂരിപക്ഷം നേടാൻ 38 പേരുടെ പിന്തുണ വേണം. അതേസമയം ലീഗ് സ്വതന്ത്രൻ പിന്തുണച്ചാൽ കൂടുതൽ സീറ്റുകൾ നേടിയ എൽഡിഎഫിന് കോർപ്പറേഷൻ ഭരിക്കാം.
അതേസമയം സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് സിപിഎം വിമതൻ കെപി ആന്റണി പറഞ്ഞു. ഇരു മുന്നണികളും പിന്തുണ തേടി വിളിച്ചിരുന്നു, ഇന്ന് വൈകുന്നേരത്തോടെ അന്തിമതീരുമാനം അറിയിക്കുമെന്നും കെപി ആന്റണി വ്യക്തമാക്കി.

