യു.പിയില്‍ ദളിത് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി

കാൺപുർ: ഉത്തർപ്രദേശിൽ ദളിത് യുവതിയെ മുൻ ഗ്രാമത്തലവനടക്കം രണ്ടുപേർ ചേർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. കാൺപുർ ദേഹത് ജില്ലയിൽ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. എന്നാൽ ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് കാൺപുർ ദേഹത് പോലീസ് സൂപ്രണ്ട് പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. 22 കാരി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് വീടിനുള്ളിൽ കടന്നുകയറിയാണ് രണ്ടുപേർ അവരെ കൂട്ടബലാത്സംഗം ചെയ്തതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയശേഷം ഇരുവരും അവിടെനിന്ന് പോയി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.
ഒളിവിൽപോയ പ്രതികളെ പിടിക്കാൻ എ.എസ്.പിയുടെയും സർക്കിൾ ഓഫീസറുടെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഹാഥ്റസ് സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പാണ് വീണ്ടും അത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത്.

