ടാറ്റ കോവിഡ് ആശുപത്രി: ഇടപെടുമെന്ന് മന്ത്രിയുടെ ഉറപ്പ്

കാസർകോട്: ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രിയുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഉറപ്പ്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ജില്ലയിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി നിലനിർത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. ആശുപത്രി വികസനത്തിന് വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറെ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, തുടർ നടപടികളൊന്നുമുണ്ടാകാത്തതിനെത്തുടർന്നാണ് എം.എൽ.എ മന്ത്രിയെ കണ്ടത്. നിലവിൽ കോവിഡ് രോഗികളെ മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്. കോവിഡ് രോഗികൾ കുറഞ്ഞതോടെ ഡോക്ടർമാർ ഉൾപ്പെടെ ഒട്ടേറെപേർ ഇതര ജില്ലകളിലേക്ക് സ്ഥലംമാറി. ആശുപത്രി പൂട്ടാൻ പോകുന്നുവെന്ന പ്രചാരണവും ശക്തമാണ്. ഇതെല്ലാം കണക്കിലെടുത്ത് അടിയന്തര നടപടിയെടുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കാസർകോട്ട് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാമെന്നാണ് ടാറ്റയുടെ വാഗ്ദാനം. കോവിഡിന്റെ തുടക്കവേളയിൽ അടിയന്തര സാഹചര്യം മുൻനിർത്തി അതിനുമാത്രമായി മാറ്റുകയായിരുന്നു. ചട്ടഞ്ചാൽ എം.ഐ.സിയുടെ വഖഫ് ഭൂമിയിലാണ് ആശുപത്രി സ്ഥാപിച്ചത്

