എനിക്കുവന്ന അസുഖം തന്നെയായിരുന്നു മണിക്കും,സിംപിളായി മാറ്റാമായിരുന്നു, പക്ഷേ കൊണ്ടുനടന്നു-സലിംകുമാർ
തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു കലാഭവൻ മണിക്കും വന്നതെന്ന് സലീം കുമാർ. എളുപ്പത്തിൽ അസുഖം മാറ്റാമായിരുന്നുവെന്നും എന്നാൽ മണി അത് കൊണ്ടുനടന്നുവെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ മണിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. മണിയുടെ മരണം പ്രതീക്ഷിക്കാതെയായിരുന്നു.
പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്. അവൻ ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ പറ എന്ന് പറഞ്ഞിരുന്നു. എനിക്ക് വന്ന അസുഖം തന്നെയാണ് അവനും വന്നത്. സിംപിളായി മാറ്റാമായിരുന്നു. പക്ഷെ പേടിച്ചിട്ട് പുള്ളി അത് കൊണ്ടുനടന്നു. അപ്പോഴും സ്റ്റേജ് ഷോയൊക്കെ ചെയ്തിരുന്നു. കസേരയിൽ ഇരുന്നാണ് സ്റ്റേജ് ഷോ ചെയ്തിരുന്നത്. അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല.
ജനങ്ങളെന്തു വിചാരിക്കും സിനിമാക്കാരെന്ത് കരുതും എന്നൊക്കെയായിരുന്നു. സിനിമയിൽ നിന്ന് പുറത്താകുമോ എന്നുള്ള തെറ്റായ ധാരണയുണ്ടായിരുന്നു. അതല്ലാതെ യാഥാർത്ഥ്യത്തിന്റെ പാതയിലൂടെ പോയിരുന്നെങ്കിൽ മണി ഇന്ന് ജീവിച്ചിരിക്കുമായിരുന്നു’, സലീം കുമാർ പറഞ്ഞു. 2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.