ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ: പരസ്യത്തിന് ആര് അനുവാദം നൽകിയെന്ന് ഹൈക്കോടതി

കൊച്ചി∙ ശബരിമല ദർശനത്തിനു ഹെലികോപ്റ്റർ സേവനം നൽകുമെന്നു കാണിച്ചു പരസ്യം നൽകാൻ ആരാണ് അനുവാദം നൽകിയതെന്ന് സ്വകാര്യ കമ്പനിയോടു ഹൈക്കോടതിയുടെ ചോദ്യം. ഹെലി കേരള എന്ന വെബ്സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സ്പെഷൽ സിറ്റിങ്ങിൽ പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ചിന്റെ ചോദ്യം. ഹെലികോപ്റ്റർ സേവനം നൽകുന്നതിനോ പരസ്യം നൽകുന്നതിനോ അനുമതി നൽകിയിട്ടില്ലെന്നു ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രത്യേക സുരക്ഷാ മേഖലയാണു ശബരിമല ഉൾപ്പെടുന്ന പ്രദേശം എന്നതിനാൽ കമ്പനിക്കെതിരെ എന്തു നടപടി എടുത്തു എന്നായിരുന്നു ദേവസ്വം ബോർഡിനോടുള്ള കോടതിയുടെ ചോദ്യം. സംഭവം അറിഞ്ഞ ശേഷവും എന്തുകൊണ്ടു നടപടി എടുത്തില്ലെന്നു കോടതി കുറ്റപ്പെടുത്തി. പരസ്യത്തിൽ തുടർ നടപടി സ്വീകരിക്കില്ലെന്നു ഹെലി കേരള കമ്പനി കോടതിയെ അറയിച്ചു. എന്നാൽ പൊലീസ് നടപടി നേരിടുകയാണു വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി.

