സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിനെ നേരിടാനാകാതെ പ്രതിപക്ഷം നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഗതിയിൽ വിജയിക്കാൻ പറ്റാത്ത പ്രതിസന്ധികളെയാണ് സംസ്ഥാനം നേരിട്ടത്. ഓഖിയും നിപയും നൂറ്റാണ്ടിലെ വലിയ പ്രളയവും തൊട്ടുപിന്നാലെ വന്ന കാലവർഷക്കെടുതിയും അതിന്റെ തുടർച്ചയായി ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് ഇതിനൊന്നും പ്രത്യേക ഇടവേളകളുണ്ടായില്ല. ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങൾ പ്രതീക്ഷിച്ച രീതിയിലുള്ള വികസനം നാട്ടിൽ നടന്നു.
ഈ പ്രതിസന്ധികളെയെല്ലാം ജനങ്ങളെ ഒന്നിച്ചുനിർത്തി നാടിന്റെ ഐക്യത്തോടെയും ഒരുമയോടെയും നേരിടാനായി. വികസന കാര്യങ്ങളിൽ പുറകോട്ട് പോയില്ല. അതേസമയം ജനക്ഷേമകരമായ കാര്യങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. ഇത്തരം ഒരു ഘട്ടത്തിൽ ഒരു സർക്കാരിന് ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി ചെയ്ത സർക്കാരാണെന്ന പൂർണ ബോധ്യത്തോടെയാണ് ജനങ്ങൾ സർക്കാരിനെ സമീപിക്കുന്നത്.
ഇതിനെ നേരിടാൻ പ്രതിപക്ഷമെന്ന നിലയ്ക്ക് കോൺഗ്രസിനും യുഡിഎഫിനും ബിജെപിക്കോ മറ്റുമാർഗങ്ങളൊന്നുമില്ല. അതുകൊണ്ട് അവർ വലിയ തോതിലുള്ള നുണക്കഥകളെയാണ് ആശ്രയിക്കുന്നത്. അതിന്റെ ഭാഗമായി ഒരു പാട് കാര്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടു-മുഖ്യമന്ത്രി കുറ്റപ്പെടുത്തി

