പാഞ്ച്ഷിര്‍ കവാടത്തിലെത്തി താലിബാന്‍; പ്രതിരോധം ശക്തമാക്കി സലേ

കാബൂൾ: അഫ്ഗാനിസ്താനിൽ ഇനിയും താലിബാന് കീഴടങ്ങാത്ത പാഞ്ച്ഷിർ പ്രവിശ്യയുടെ കവാടത്തിൽ താലിബാൻ എത്തിയതായി അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. പാഞ്ച്ഷിർ കവാടത്തിൽ താലിബാൻ വിരുദ്ധസേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും സലേ അറിയിച്ചു.
ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സലേ ഇക്കാര്യം അറിയിച്ചത്. പാഞ്ച്ഷിർ പിടിക്കാൻ ഞായറാഴ്ച രാത്രി താലിബാൻ നീക്കം ശക്തമാക്കിയിരുന്നു. പാഞ്ച്ഷിർ ലക്ഷ്യമാക്കി നൂറുകണക്കിന് ആയുധധാരികൾ സമീപിക്കുന്നതായി താലിബാന്റെ അറബിക് ട്വിറ്റർ അക്കൗണ്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സലേയുടെ പ്രതികരണം.
‘അയൽപ്രദേശമായ അന്ദറാബ് താഴ്വരയിലെ പതിയിരിപ്പ് മേഖലകളിൽ എത്തിയ താലിബാനികൾ, ഒരു ദിവസത്തിന് ശേഷം താലിബാൻ പാഞ്ച്ഷിർ കവാടത്തിൽ കൂട്ടമായി എത്തിയിട്ടുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി സലാങ് ഹൈവേ അടച്ചു’, സലേ പറഞ്ഞു.
അമറുള്ള സലേയുടേയും മരണമടഞ്ഞ താലിബാൻ വിരുദ്ധ പോരാളി അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള സംഘത്തിനാണ് ഈ പ്രവിശ്യയുടെ നിയന്ത്രണം ഇപ്പോഴുള്ളത്. അഫ്ഗാൻനി സൈനികരും മറ്റു താലിബാൻ വിരുദ്ധരും നിലവിൽ പാഞ്ച്ഷിറിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.
പാഞ്ച്ഷിർ പ്രവിശ്യയോടുചേർന്നുള്ള മുന്നു ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാൻ വിരുദ്ധസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബംഗ്ലാൻ പ്രവിശ്യയിലെ ദേ സലേ, ബാനോ, പുൽ ഹെസാർ ജില്ലകൾ പിടിച്ചതായി മുൻ സർക്കാരിലെ പ്രതിരോധമന്ത്രി ജനറൽ ബിസ്മില്ലാ മുഹമ്മാദി വ്യക്തമാക്കുകയുണ്ടായി.

