KSDLIVENEWS

Real news for everyone

11 വര്‍ഷത്തിനുശേഷം നിമിഷപ്രിയയെ കണ്ട് അമ്മ, ഒപ്പം ഭക്ഷണം കഴിച്ചു; വൈകാരിക നിമിഷങ്ങള്‍

SHARE THIS ON



അമ്മമാരുടെയും മക്കളുടെയും കാത്തിരിപ്പിന്റെയും സങ്കടത്തിന്റെയും നെഞ്ചുലയ്ക്കുന്ന കഥയാണിത്. 12 വർഷമായി മകളെ ഒരു നോക്കു കാണാനായി പ്രാർഥനയോടെ കാത്തിരുന്ന ഒരമ്മ. ആ മകളും അമ്മയാണ്. സമ്മാനങ്ങളുമായി താൻ വരുന്നതും കാത്തിരിക്കുന്ന പൊന്നോമനയുടെ അടുത്തേക്കെത്താൻ അവൾക്കും കൊതിയുണ്ട്. പക്ഷേ, ജീവിതമോ മരണമോ എന്നു നിശ്ചയമില്ലാത്ത നൂൽപ്പാലത്തിനു മുകളിൽ ആ യുവതി പെട്ടുപോയിട്ടു വർഷങ്ങൾ പലതായി. ചില മനുഷ്യരുടെ കരുണയിലും കനിവിലും എന്നെങ്കിലും വീടിന്റെ തണലിൽ എത്തിപ്പെടാമെന്ന പ്രതീക്ഷയുടെ നിലാവെട്ടം മാത്രമാണു പിടിവള്ളി. ഓരോ നിമിഷവും സങ്കടത്തീയിൽ വേവുകയാണു നിമിഷപ്രിയ, ഒപ്പം അവരുടെ അമ്മയും കുഞ്ഞുമകളും.

കൊലപാതക കുറ്റത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട്, യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്കു സാധിച്ചതിന്റെ ‌ആശ്വാസത്തിലാണു കുടുംബം. നീണ്ട നിയമപോരാട്ടങ്ങൾക്കും ഇടപെടലുകൾക്കും ശേഷമാണു പ്രേമകുമാരി മകളെ കണ്ടത്. അമ്മയും മകളും മുഖത്തേക്കു നോക്കിയതും കണ്ണുകൾ നിറഞ്ഞൊഴുകിയതും ഒരുമിച്ചായിരുന്നു. 12 വർഷമായി കാണാതിരുന്നതിന്റെ നീണ്ട അകലമാണ് ആ സങ്കടപ്പേമാരിയിൽ മാഞ്ഞുപോയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം അവർക്കൊപ്പമാണു പ്രേമകുമാരി ജയിലിലെത്തി നിമിഷയെ കണ്ടതും മിണ്ടിയതും. ദൂരെനാട്ടിലെ ജയിലിലുള്ള മകളെ വീട്ടിലെത്തിക്കാമെന്ന പ്രേമകുമാരിയുടെ മോഹത്തിനു കൂടുതൽ നിറംവച്ചു.

നിമിഷപ്രിയയെ കാണുന്നിനായി ജയിലേക്ക് പോകുന്ന നിമിഷ പ്രിയയുടെ അമ്മ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കൊപ്പം
നിമിഷയെ മടക്കി കൊണ്ടുവരാൻ പ്രേമകുമാരി യെമനിലെത്തിയപ്പോൾ, തൊടുപുഴയിലെ വീട്ടിൽ പ്രാർഥനയിലാണു നിമിഷയുടെ ഭർത്താവ് ടോമി തോമസും മകൾ മിഷേലും. അമ്മ ജയിലിലാണെന്നറിഞ്ഞാൽ വെറുക്കുമോയെന്നു കരുതി മിഷേലിനെ ആദ്യം ഒന്നും അറിയിച്ചിരുന്നില്ല. 11 വയസ്സായതോടെ മിഷേൽ കാര്യങ്ങളെല്ലാം മനസ്സിലാക്കി. അമ്മയെ എത്രയും പെട്ടെന്നു കാണണമെന്നും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്നാണു മിഷേലിന്റെ മോഹം. ഓട്ടോ ഡ്രൈവറായും കൂലിപ്പണിയെടുത്തുമാണു ടോമി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
∙ അമ്മയെ കാത്തിരിക്കുന്ന മിഷേൽ

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയാണു നിമിഷപ്രിയ. 2012ലാണു തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ചത്. ടോമി ഖത്തറിൽ ഡ്രൈവറായിരിക്കുമ്പോഴാണു നിമിഷയുടെ ആലോചന വന്നതും വിവാഹം നടന്നതും. നിമിഷ അന്നു യെമനിൽ നഴ്സായിരുന്നു. കല്യാണം കഴിഞ്ഞ് ഇരുവരും യെമനിലേക്കു പോയി. അവിടെയാണു മിഷേൽ ജനിച്ചത്. മോളെ നോക്കാനായി ടോമി ജോലി രാജിവച്ചു. ഗവൺമെന്റ് ഹോസ്പിറ്റലിൽ ശമ്പളം കുറവായതിനാൽ ക്ലിനിക്കിലേക്കു നിമിഷ ജോലി മാറിയിരുന്നു. എന്നിട്ടും കാര്യമായ സമ്പാദ്യമില്ലാതിരുന്നതിനാൽ, 2014 ഏപ്രിലിൽ ഒന്നേകാൽ വയസ്സുള്ള മകളുമായി കുടുംബം നാട്ടിലെത്തി.
അങ്ങനെയൊരു ദിവസമാണു സ്വന്തമായി ക്ലിനിക് തുടങ്ങിയാൽ ജീവിതം പച്ചപിടിക്കുമെന്ന തോന്നൽ നിമിഷയ്ക്കുണ്ടായത്. ആ ലക്ഷ്യവും മനസ്സിലിട്ടു വീണ്ടും നിമിഷ യെമനിലേക്കു മടങ്ങിപ്പോയി. അധികം വൈകാതെ പോകാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമനിലെ യുദ്ധത്തെ തുടര്‍ന്നു യാത്ര മുടങ്ങി. ക്ലിനിക് തുടങ്ങാൻ പണം കടമായി തരാമെന്നു പലരുമേറ്റു. കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ഇതിനായി മാറ്റിവച്ചു. യെമനിൽ ക്ലിനിക് തുടങ്ങണമെങ്കിൽ സ്വദേശിയുടെ ലൈസൻസ് വേണം. ഒരുമാസം കഴിഞ്ഞപ്പോൾ ഒരാളെ കിട്ടിയെന്നു ടോമിയെ നിമിഷ വിളിച്ചുപറഞ്ഞു.

ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയിരുന്ന തലാൽ അബ്ദുൽ മഹ്ദി ആയിരുന്നു അയാൾ. ഗർഭിണിയായ ഭാര്യയുടെ ചികിത്സയ്ക്കായി നിരന്തരം ക്ലിനിക്കിൽ വരാറുണ്ടായിരുന്നതിനാൽ നിമിഷയ്ക്കു തലാലിനെ പരിചയവുമുണ്ട്. ലൈസൻസ് എടുത്തു തരാമോ എന്നു തലാലിനോടു ചോദിച്ചപ്പോൾ ‘സഹായിക്കാം, നിങ്ങൾ നന്നായി കണ്ടാൽ മതി’ എന്നായിരുന്നു മറുപടി. തലാൽ കൂടെ നിൽക്കുമെന്നും ബിസിനസിലൂടെ ജീവിതം നന്നാകുമെന്നും ടോമിയും നിമിഷയും കണക്കുകൂട്ടി.

∙ തലാലിന്റെ സ്വഭാവം മാറി, നിമിഷ ഞെട്ടി

അറബിക്കും ഇംഗ്ലിഷും നന്നായി സംസാരിക്കുന്ന, കരാട്ടെയും ഡ്രൈവിങ്ങും അറിയുന്ന മിടുക്കിയാണു നിമിഷപ്രിയ. ക്ലിനിക്  തുടങ്ങാനുള്ള കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയശേഷം നിമിഷ നാട്ടിലേക്കു വിമാന ടിക്കറ്റെടുത്തു. കേരളം കാണണമെന്നു തലാൽ പറഞ്ഞതോടെ അയാളെയും കൂട്ടി. ലോഡ്ജിൽ തലാലിനു താമസമൊരുക്കി. കേരളമാകെ കാണിച്ചു. നല്ല പെരുമാറ്റമായതിനാൽ വിശ്വസിക്കാവുന്ന ആളാണു തലാലെന്ന് എല്ലാവർക്കും തോന്നി. ‘അൽ അമൽ മെഡിക്കൽ ക്ലിനിക്ക്’ എന്ന പേരിലാണു ക്ലിനിക് തുടങ്ങിയത്. ഗവൺമെന്റിന്റെ ഇൻസ്പെക്‌ഷൻ ഉണ്ടാകുമെന്നതിനാൽ ആറുമാസം തലാലിനെ ശമ്പളത്തോടു കൂടി ക്ലിനിക്കിൽ നിയമിക്കുകയായിരുന്നു.


മുൻപു ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ ഇതിനിടെ നിമിഷയ്ക്കെതിരെ രംഗത്തെത്തി. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ക്ലിനിക്കിന്റെ ഉടമസ്ഥാവകാശം 33 ശതമാനം തലാലിനും ബാക്കി നിമിഷയുടെ പേരിലുമായി കരാറെഴുതാൻ തീരുമാനിച്ചു. പക്ഷേ, 67 ശതമാനം അയാൾ സ്വന്തം പേരിലെഴുതി. ബിസിനസ് പങ്കാളിയെന്ന നിലയില്‍ മാന്യമായി ഇടപെട്ടിരുന്ന തലാലിന്റെ സ്വഭാവം പതുക്കെയാണു മാറിത്തുടങ്ങിയത്. നിമിഷ ഭാര്യയാണെന്നു പലരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ക്ലിനിക്കിലെ വരുമാനവും നിമിഷയുടെ സ്വർണാഭരണങ്ങളും സ്വന്തമാക്കി. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു. പരാതി നല്‍കിയ നിമിഷപ്രിയയെ തലാൽ മര്‍ദിച്ചവശയാക്കി.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനു സഹായം തേടി ബന്ധുക്കളും ആക്‌ഷൻ കമ്മിറ്റി അംഗങ്ങളും പാണക്കാട്ട് എത്തി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ടപ്പോൾ. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ സമീപം.
ഒരിക്കൽ കത്തിയെടുത്ത് അവളുടെ കയ്യിൽ കുത്തി മുറിവേൽപ്പിച്ചു. നിമിഷ കേസു കൊടുത്തതിന്റെ പേരിൽ തലാലിനെ പലതവണ ജയിലിലടച്ചു. പക്ഷേ, കോടതിയിലെത്തിയപ്പോൾ കഥ മാറി. നിമിഷയുടെയും ടോമിയുടെയും വിവാഹ ആൽബത്തിൽനിന്നെടുത്ത ഫോട്ടോകൾ എഡിറ്റ് ചെയ്ത് നിമിഷയുടെയും തലാലിന്റെയും വിവാഹ ഫോട്ടോയാക്കി മാറ്റിയെടുത്തിരുന്നു. ഇന്ത്യയിൽവച്ചു വിവാഹിതരായെന്ന അറബിക് ഭാഷയിലുള്ള വ്യാജസർട്ടിഫിക്കറ്റും ഹാജരാക്കി. നിമിഷ അതെല്ലാം നിഷേധിച്ചെങ്കിലും കോടതിയിൽ  വിലപ്പോയില്ല. നിയമം അവിടുത്തെ പൗരനു അനുകൂലമായിരുന്നു. ചതിയുടെ ചക്രവ്യൂഹത്തിൽ പെട്ടെന്ന് നിമിഷ അപ്പോൾ തിരിച്ചറിഞ്ഞു.
∙ ‘ഞാൻ സങ്കടപ്പെടുന്നത് ഇഷ്ടമില്ലാത്തവൾ’

ഇരുളറയിൽ കിടക്കുന്ന മകളെ തേടി ദേശങ്ങൾ താണ്ടി പ്രേമകുമാരി പോയതു ചങ്കുപിടിഞ്ഞാണ്. ലോകത്തോടെല്ലാം കൈകൂപ്പി മാപ്പിരന്നു നിമിഷമോളെ വീട്ടിലെത്തിക്കണം എന്നു മാത്രമേ അമ്മയ്ക്ക് ആഗ്രഹമുള്ളൂ. ‘‘കുടുംബത്തിലെ ആൺകുട്ടിയായിട്ടാണ് അവളെ കണ്ടിരുന്നത്. ഞാന്‍ സങ്കടപ്പെട്ടാൽ ധൈര്യം തന്നിരുന്നവൾ. കൂലിപ്പണിയെടുത്താണ് രണ്ടു പെൺമക്കളെയും വളർത്തിയത്. ‌അവളുടെ ഭാഗത്തെ ശരിയും നീതിയും കോടതിയെ ബോധ്യപ്പെടുത്താൻ പറ്റിയിട്ടില്ല. മകളെ രക്ഷിക്കാനായി ഇനി വിൽക്കാൻ ഒന്നുമില്ല. എല്ലാവരും കൂടി അവളെ രക്ഷിക്കണം’’– എറണാകുളത്തെ വീട്ടിൽ പണിക്കുപോകുന്ന പ്രേമകുമാരി പറയുന്നു.

തലാലിന്റെ കെണിയിൽ കുടുങ്ങിയതോടെ ഒറ്റയ്ക്കു പ്രശ്നങ്ങൾ തീർക്കാനായിരുന്നു നിമിഷയുടെ ശ്രമം. ടോമിയോടു പോലും ദിവസങ്ങളെടുത്താണു കാര്യങ്ങൾ സംസാരിച്ചത്. ക്ലിനിക്കിലെ ഹാനാൻ എന്ന യെമൻകാരി നഴ്സിനു സത്യാവസ്ഥ മനസ്സിലായി. ഹാനാനും തലാലിന്റെ മർദനമേറ്റിരുന്നു. ഭർത്താവെന്ന നിലയിലുള്ള ആവശ്യങ്ങൾ നിമിഷ നടത്തികൊടുക്കുന്നില്ലെന്നു തലാൽ കേസ് കൊടുത്തപ്പോഴും അയാൾക്ക് അനുകൂലമായാണു കോടതി വിധിച്ചത്. ഉടനെ വിവാഹമോചനത്തിനു നിമിഷ കേസ് കൊടുത്തു. അപ്പോഴാകട്ടെ ഹർജിയിൽ തലാൽ ഒപ്പിട്ടുമില്ല. ‘‘ഇനി ജയിലിൽ നിന്നിറങ്ങുമ്പോൾ എങ്ങനെയെങ്കിലും അനസ്തീസിയ കൊടുത്തു മയക്കിക്കിടത്തണം. ഞാൻ വന്നു ഭീഷണിപ്പെടുത്തി വിവാഹമോചന രേഖയിൽ ഒപ്പിടീക്കാം. പാസ്പോർട്ടും തിരികെ വാങ്ങാം’’– ജയിൽ വാർഡൻ നിമിഷയോടു പറഞ്ഞു. നഴ്സ് ഹാനാനും ഇതിനെ പ്രോത്സാഹിപ്പിച്ചു.

∙ ദയാധനത്തിന്റെ കാരുണ്യം കാത്ത്

2017ൽ ജയിലിൽനിന്നു തിരികെയെത്തിയ തലാൽ, യൂറിനറി ഇൻഫക്‌ഷനു മരുന്ന് ആവശ്യപ്പെട്ടു. മയങ്ങാനുള്ള മരുന്നാണു പകരമായി കുത്തിവച്ചത്. ലഹരി ഉപയോഗിക്കുന്ന ആളായതിനാകണം ഏറ്റില്ല. രണ്ടാമതും മരുന്ന് നൽകിയപ്പോൾ പാർശ്വഫലം മൂലം അയാൾ മരിച്ചു. ഇതുകണ്ടു ഭയന്ന് ഉറക്കഗുളിക കഴിച്ചെന്നാണു നിമിഷ പറയുന്നത്. മൃതദേഹം ഒളിപ്പിക്കാൻ ഹാനാൻ കണ്ടെത്തിയ മാർഗമാണു കഷണങ്ങളാക്കി കവറിലാക്കുക എന്നത്. അത് വാട്ടർ ടാങ്കിൽ ഇട്ടതും ഹാനാനാണ്. മയക്കംവിട്ടുണർന്ന നിമിഷ, ഹാനാന്റെ സഹായത്തോടെ രക്ഷപ്പെട്ടു. ഒരു മാസത്തിനുശേഷം പൊലീസ് പിടിയിലായി. കേസിൽ വിധി വന്നപ്പോൾ നിമിഷയ്ക്കു വധശിക്ഷ, ഹാനാന് ജീവപര്യന്തം. മറ്റൊരു പ്രതിയായ ജയിൽവാർഡൻ കേസിൽപ്പെട്ടതുമില്ല. ജയിലിലും നഴ്സായി നിമിഷ ജോലി ചെയ്തിരുന്നു. ഈ സേവനത്തിന്റെ പേരിലാണു ഫോൺ ഉപയോഗിക്കാൻ അനുമതി കൊടുത്തത്. അങ്ങനെയാണു വീട്ടുകാർ നിമിഷയുടെ സങ്കടം കൂടുതലറിഞ്ഞത്.

മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിനു മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കി കവറിലാക്കിയ നിലയില്‍ കണ്ടെത്തിയതാണു നിമിഷയ്ക്കു കുരുക്കായത്. മയക്കുമരുന്ന് കുത്തിവച്ചതിനു ശേഷമുള്ളതൊന്നും അറിയില്ലെന്നു നിമിഷപ്രിയ കോടതിയില്‍ പറഞ്ഞു. വിചാരണയ്ക്കുശേഷം 2018ല്‍ കോടതി വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതി 2020ൽ ശിക്ഷ ശരിവച്ചു. നിമിഷപ്രിയയുടെ അമ്മ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമന്‍ സര്‍ക്കാരിനു നിവേദനം നല്‍കി. നിമിഷപ്രിയ സുപ്രീം കോടതിയെ സമീപിച്ചു. അപ്പീൽ മൂന്നംഗ ബെഞ്ച് 2022 മാർച്ചിൽ തള്ളി. യെമനിലെ സുപ്രീം കോടതിയും നിമിഷയുടെ അപ്പീൽ 2023ൽ തള്ളിക്കളഞ്ഞു. ഇനി വധശിക്ഷ ഒഴിവാക്കാൻ യെമൻ രാഷ്ട്രത്തലവനു മാത്രമേ കഴിയൂ. എന്നാൽ, യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും.


കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും ജയിലധികൃതർ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും സഹമന്ത്രി വി.മുരളീധരനും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. നിമിഷയുടെ മോചനത്തിനുള്ള കാര്യങ്ങളിൽ എംബസിയുടെ പിന്തുണ ഉറപ്പാക്കാൻ കേന്ദ്രം നിർദേശിച്ചു. നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. 2021 ഓഗസ്റ്റ് മുതൽ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിൽ സേവ് നിമിഷപ്രിയ ആക്‌ഷന്‍ കൗണ്‍സിലും പ്രവർത്തിക്കുന്നു. സനയിലെ സന്നദ്ധപ്രവർത്തകനും തമിഴ്നാട് സ്വദേശിയുമായ സാമുവേൽ ജെറോം, അഡ്വ.സുഭാഷ് ചന്ദ്രൻ എന്നിവരാണു നിമിഷയുടെ മോചനത്തിനായി മുൻനിരയിലുള്ളത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു പുറമെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, പാണക്കാട് കുടുംബം തുടങ്ങിയവരുടെ സഹായവും തേടിയിരുന്നു. മനുഷ്യരുടെ അലിവും കനിവും കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് പ്രേമകുമാരിയും നിമിഷപ്രിയയും മിഷേലും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!