ലോകത്തെ ഏറ്റവും വലിയ മൂക്കിന്റെ ഉടമ ഇനി ഓര്‍മ; മരണം 75ാം വയസില്‍

ഇസ്താംബൂള്‍: ലോകത്തെ ഏറ്റവും വലിയ മൂക്കിന്റെ ഉടമയെന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. 75കാരനായ ഒസ്യൂരെക്കിന്റെ മരണവാര്‍ത്ത ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (ജി.ഡബ്ല്യു.ആര്‍) അധികൃതരാണ് തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചത്. ഒസ്യൂരെക്കിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്ന് അവര്‍ അറിയിച്ചു. തുര്‍ക്കി പൗരനായ ഒസ്യൂരെക്കിന്റെ മൂക്കിന് 3.46 ഇഞ്ച് (8.8 സെ.മീ) വലിപ്പമുണ്ടായിരുന്നു. അസുഖം ബാധിച്ച് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നതായി ജി.ഡബ്ല്യു.ആര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ ശ്രമം പാഴാവുകയായിരുന്നു. ജന്മനാടായ ആര്‍ട്‌വിനിലാണ് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നത്. പ്രിയപ്പെട്ടവര്‍ അദ്ദേഹത്തിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. 2021 നവംബറിലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ ഈ റെക്കോര്‍ഡ് സ്ഥിരീകരിച്ചത്. ജീവിച്ചിരിക്കുന്ന ഒരു പുരുഷന്റെ ഏറ്റവും നീളം കൂടിയ മൂക്ക് എന്ന ബഹുമതിക്ക് മുമ്ബും രണ്ടു തവണ ഒസ്യൂരെക് അര്‍ഹനായിരുന്നു. 2001ലാണ് ആദ്യമായി അദ്ദേഹത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തേടിയെത്തുന്നത്. തുടര്‍ന്ന് 2010ല്‍ ഇറ്റലിയിലെ ‘ലോ ഷോ ഡീ റെക്കോര്‍ഡി’നും അദ്ദേഹം അര്‍ഹനായി. ഒസ്യൂരെക് തന്റെ ജീവിതത്തോടുള്ള അഭിനിവേശത്താല്‍ അറിയപ്പെടുകയും എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്തതായി ജി.ഡബ്ല്യു.ആര്‍ പറയുന്നു. കൂടാതെ റെക്കോര്‍ഡ് കുറിച്ച മൂക്കിനാല്‍ താനെങ്ങനെ അനുഗ്രഹിക്കപ്പെട്ടു എന്നതിനെക്കുറിച്ചും അദ്ദേഹം പലപ്പോഴും സംസാരിച്ചു. ‘ഞങ്ങള്‍ക്ക് വേദനയുണ്ട്. എന്റെ പിതാവ് വളരെ ദയയുള്ളവനായിരുന്നു, ആരെയും വ്രണപ്പെടുത്താതിരിക്കാൻ അദ്ദേഹം ശ്രമിച്ചു. മൂക്ക് കൊണ്ട് മാത്രമല്ല, തന്റെ ജീവിതവുമായും അദ്ദേഹം സമാധാനത്തിലായിരുന്നു’- ഒസ്യൂരെക്കിന്റെ മകൻ ബാരിസ് ടര്‍ക്കിഷ് ന്യൂസ് പോര്‍ട്ടലായ മൈനെറ്റിനോട് പറഞ്ഞു. മണം പിടിക്കാനുള്ള തന്റെ കഴിവ് മറ്റ് ആളുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം 2021ല്‍ ജിഡബ്ല്യുആര്‍നോട് പറഞ്ഞിരുന്നു. “ഇവിടെ ഒരു മണമുണ്ട്’ എന്ന് ഞാൻ പറയുന്നു. ‘ഞങ്ങള്‍ക്ക് ആ മണം അനുഭവപ്പെടുന്നില്ല’ എന്ന് മറ്റുള്ളവര്‍ പറയുന്നു. ‘നിങ്ങള്‍ക്ക് ഇത് മണക്കില്ല, പക്ഷേ എനിക്ക് കഴിയും’ എന്ന് ഞാൻ പറയുന്നു”, “ചിലര്‍ രക്തസാക്ഷികളാകുന്നു, ചിലര്‍ പ്രധാനമന്ത്രിമാരാകുന്നു, ചിലര്‍ റെക്കോര്‍ഡ് ഉടമകളാകുന്നു”- തുടങ്ങിയ എന്ന അദ്ദേഹത്തിന്റെ ഉദ്ധരണികളും ജി.ഡബ്ല്യു.ആര്‍ പങ്കുവച്ചിട്ടുണ്ട്.

