റഷ്യന്‍ സൈന്യത്തിനെതിരെ തിരിഞ്ഞ് സ്വന്തം കൂലിപ്പട്ടാളം; അട്ടിമറി ഭീഷണി; നഗരങ്ങളില്‍ കനത്ത സുരക്ഷ

മോസ്‌കോ: റഷ്യന്‍ സൈനിക നേതൃത്വത്തെ തകര്‍ക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന ഭീഷണിയുമായി സ്വന്തം കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് തലന്‍ യെവ്ഗനി പ്രിഗോസിൻ.
റഷ്യൻ പ്രസിഡന്‍റിന്‍റെ കൂലിപ്പട്ടാളമായാണ് വാഗ്നര്‍ ഗ്രൂപ്പ് അറിയപ്പെടുന്നത്.
പ്രിഗോസിന്‍ സായുധകലാപത്തിന് ശ്രമിക്കുന്നുവെന്ന് റഷ്യന്‍ ഭരണകൂടം ആരോപിച്ചിരുന്നു. യുക്രെയ്നില്‍ റഷ്യക്കായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘം സൈനിക നേതൃത്വത്തിനെതിരെ തിരിഞ്ഞത് പുടിന് തിരിച്ചടിയായി. റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ തിരിച്ചടിക്കുമെന്ന് തന്‍റെ ടെലിഗ്രാം ചാനല്‍ സന്ദേശത്തിലാണ് പ്രിഗോസിൻ അറിയിച്ചത്. തങ്ങളുടെ വഴിയില്‍ തടസ്സംനില്‍ക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയിലേക്കുള്ള അതിര്‍ത്തി കടന്നെന്നും റോസ്തോവ് നഗരത്തില്‍ പ്രവേശിച്ചെന്നും പ്രിഗോസിന്‍ അറിയിച്ചു.
ഏതാനും ദിവസങ്ങളായി റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ പ്രിഗോസിന്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. തങ്ങള്‍ക്കെതിരെ സൈന്യം മാരകമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് പ്രിഗോസിന്‍റെ ആരോപണം. എന്നാല്‍, ആരോപണം റഷ്യ നിഷേധിച്ചു. നിയമവിരുദ്ധ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട റഷ്യ, പ്രിഗോസിന്‍റെ അറസ്റ്റിന് ഉത്തരവിടുകയും ചെയ്തു.
രാജ്യത്തെ പ്രധാന നഗരങ്ങള്‍ ലക്ഷ്യമാക്കി വാഗ്നര്‍ സായുധ സംഘം നീങ്ങുന്നതായാണ് വിവരം. തലസ്ഥാനമായ മോസ്കോ ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെക്കൻ റഷ്യയിലെ റോസ്തോവ്, ലിപെറ്റ്സ്ക് എന്നീ നഗരങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. റോസ്തോവില്‍ എല്ലാ താമസക്കാരോടും വീടുകള്‍ വിട്ടുപോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

