തോക്കെടുത്ത് കളിച്ച് 2 വയസുകാരന്; വെടിപൊട്ടി ഗർഭിണിയായ അമ്മയ്ക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്∙ തോക്കെടുത്ത് കളിക്കവേ രണ്ടുവയസ്സുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി ഗർഭിണിയായ അമ്മ മരിച്ചു. ജൂൺ 16ന് ഒഹിയോയിലാണു ദാരുണ സംഭവം നടന്നത്. ലോറ എന്ന 31 കാരിയാണു കൊല്ലപ്പെട്ടത്. എട്ടുമാസം ഗർഭിണിയായിരുന്നു യുവതി. വെടിയേറ്റതിനു പിന്നാലെ യുവതി തന്നെയാണു പൊലീസിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്. യുവതിയുടെ ഭർത്താവും സംഭവം പൊലീസിൽ അറിയിച്ചിരുന്നു. ഭാര്യ ഫോണിൽ വിളിച്ച് മകനെക്കുറിച്ച് അലറിക്കരഞ്ഞെന്നും സഹായം വേണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തുമ്പോഴും യുവതിക്ക് ബോധമുണ്ടായിരുന്നു. രണ്ടുവയസ്സുകാരനായ മകനൊപ്പം മുകളിലത്തെ കിടപ്പുമുറിയിലാണ് പൊലീസ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ആവശ്യപ്രകാരം മകനെ സ്ഥലത്തുനിന്നും മാറ്റി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നിന്നും തോക്ക് പൊലീസ് കണ്ടെടുത്തു. മാതാപിതാക്കളുടെ മുറിയിൽ കയറി കുട്ടി തോക്കെടുത്ത് കളിക്കുകയായിരുന്നെന്നും ഇതിനിടെയിലാണു അത്യാഹിതം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. English Summary: Two year old boy accidently shot mother that led to her death.

