പുതിനും വാഗ്നര്‍ ഗ്രൂപ്പും നേര്‍ക്കുനേര്‍, വിമതര്‍ മുന്നേറുന്നു; റഷ്യയില്‍ നാടകീയ സംഭവങ്ങള്‍

മോസ്‌കോ: റഷ്യയില്‍ നാടകീയ നീക്കങ്ങള്‍. പുതിന്റെ വിശ്വസ്ത കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് പ്രസിഡന്റിനെതിരെ തിരിഞ്ഞതോടെ അപ്രതീക്ഷിത സംഭവങ്ങളാണ് റഷ്യയില്‍ നടക്കുന്നത്. വാഗ്നര്‍ ഗ്രൂപ്പും പുതിനും നേര്‍ക്കുനേര്‍ വന്നതോടെ റഷ്യന്‍ പട്ടാളത്തിന്റെ നീക്കമാണ് ഏവരും ഉറ്റുനോക്കുന്നത്. വാഗ്‌നര്‍ സംഘം നടത്തുന്ന വിമത മൂന്നേറ്റം മോസ്‌കോ ലക്ഷ്യം വെച്ച് നീങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ നഗരം റസ്തോഫ്നദനനില്‍ വാഗ്‌നര്‍ പട്ടാളം കൈയേറിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നാലെ, വടക്ക് നിന്ന് 560 കിലോമീറ്റര്‍ ദൂരത്തുള്ള വൊറോണെഷില്‍ വാഗ്‌നര്‍ പട്ടാളം തമ്പടിക്കുന്നതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. റസ്തോഫ്നദനനിലേയും വൊറോണെജിലേയും സൈനിക ആസ്ഥാനം വാഗ്‌നര്‍ സംഘം പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. ഓരോ പ്രദേശങ്ങളിലും എത്രത്തോളം വാഗ്‌നര്‍ സംഘങ്ങളാണ് ഉള്ളത് എന്ന കാര്യത്തില്‍ വ്യക്തമല്ല. മോസ്‌കോയ്ക്ക് 400 കിലോ മീറ്റര്‍ അകലത്തിലാണ് വൊറോണെഷില്‍ സ്ഥിതി ചെയ്യുന്നത്. ഇവര്‍ മോസ്‌കോ ലക്ഷ്യം വെച്ച് നീങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ലൈപേസ്‌ക് ഗവര്‍ണര്‍ സ്ഥിരീകരിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. മോസ്‌കോയ്ക്കും വൊറോണെഷിലിനും ഇടയിലുള്ള പ്രദേശങ്ങളില്‍ കൂടി വാഗ്‌നര്‍ സംഘത്തിന്റെ സായുധ വാഹനങ്ങള്‍ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം ബി.ബി.സി. സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ ഹെലികോപ്റ്റര്‍ വഴി മോസ്‌കോ വിട്ടു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു. ഫ്‌ലൈറ്റ് റഡാറില്‍ മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് ഒരു ഹെലികോപ്റ്റര്‍ പറന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, പുതിന്‍ മോസ്‌കോ വിട്ടു എന്ന വാര്‍ത്ത തള്ളിക്കൊണ്ട് അദ്ദേഹത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് രംഗത്തെത്തി. അദ്ദേഹം ക്രംലിനില്‍ ജോലിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

