17കാരൻ ഓടിച്ച കാർ മതിലിലിടിച്ചു തകർന്നു; മാതാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: 17 കാരനായ വിദ്യാർഥി ഓടിച്ച കാർ പൊലീസിനെ കണ്ട് അമിത വേഗതയിൽ പോകുന്നതിനിടെ മതിലിലിടിച്ചു തകർന്നു. കഴിഞ്ഞ ദിവസം ചിത്താരി കൊട്ടിലങ്ങാടാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാർ രാവണീശ്വരം ഭാഗത്തേക്ക് അമിത വേഗതയിൽ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. കാർ ഏറക്കുറെ തകർന്നെങ്കിലും കാർ ഓടിച്ച വിദ്യാർഥിയും കാറിൽ ഒപ്പമുണ്ടായിരുന്ന സഹപാഠിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പൊലീസ് ഇരുവരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി വിട്ടയച്ചു. 17 വയസ്സുകാരനായ മകന് കാർ ഓടിക്കാൻ നൽകിയ മാതാവിന്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു

