AIക്യാമറ: വന്പരിപാലനച്ചെലവ് പോസ്റ്റല്‍ ചാര്‍ജടക്കം വരുമ്പോള്‍, ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരേ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി പി രാജീവ്. കെൽട്രോണിനെ പിന്തുണച്ച മന്ത്രി, വിജിലൻസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായും സഹകരിക്കാൻ കെൽട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ടെൻഡർ രേഖകൾ അടക്കം പൊതുയിടത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാരിന് മറച്ചുവെക്കാൻ ഒന്നും ഇല്ല. പ്രതിപക്ഷനേതാവ് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കെൽട്രോണിനെ പോലെയൊരു സ്ഥാപനത്തിന്റെ പേരിൽ ആരോപണം ഉയർന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. ബാക്കി എല്ലാ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായിട്ട് വരും’- അദ്ദേഹം കൂട്ടിച്ചേർത്തു. ‘വിവിധ തരത്തിലുള്ള സംവിധാനങ്ങൾ അടങ്ങിയ ക്യാമറകളായതുകൊണ്ടാണ് ഇത്തരത്തിലുള്ള ഭീമമായ തുക. കെൽട്രോൺ വികസിപ്പിച്ചെടുത്ത ഭാഗങ്ങളും കോൺട്രാക്ട് കൊടുത്തിട്ടുള്ള ഭാഗങ്ങളും ചേർന്നതാണ് ഇതിന് ഉപയോഗിക്കുന്ന ക്യാമറ. ഇതുവരെ കെൽട്രോണിന് ഒരു രൂപ പോലും കൊടുത്തിട്ടില്ല. കെൽട്രോണിന്റെ കൈയിൽ നിന്ന് പണം ചെലവായിട്ടേ ഉള്ളൂ. ക്യാമറയുടെ ചെലവിന് പുറമെ കൺട്രോൾ റൂമുകൾക്കാണ് വലിയതോതിൽ ചെലവ് വരുന്നത്. ഇതെല്ലാം ചേർന്ന് വരുന്നതാണ് ക്യാമറയുടെ തുക’ – മന്ത്രി പറഞ്ഞു. മെയിന്റനൻസ് കോസ്റ്റിന് പുറമെയുള്ള ടോട്ടൽ ഫെസിലിറ്റി മാനേജ്മെന്റ് സർവീസ് എന്നത് അഞ്ച് വർഷത്തേക്കാണ്. കൺട്രോൾ റൂമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന 146 സ്റ്റാഫുകളുടെ ശമ്പളം, ഇന്റർനെറ്റ്, കെ.എസ്.ഇ.ബി, പ്രിന്റിങ്, പോസ്റ്റ്, സ്റ്റേഷനറി, പോസ്റ്റൽ ചാർജ് ഇങ്ങനെയാണ് 66 കോടിയോളം രൂപ മെയിന്റനൻസിനായി വേണ്ടി വരും’- അദ്ദേഹം കൂട്ടിച്ചേർത്തു
https://www.facebook.com/prajeevofficial

