ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് മുങ്ങി’; സംഭവം കാസർകോട്ട്
കാസർകോട്: ഗൾഫിൽ നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് നാട്ടിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെ ക്രിമിനൽ സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് മുങ്ങിയതായി പൊലീസ്. കാസർകോട് കുമ്പള പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മുഗുവിലാണ് സംഭവം. ഗൾഫുകാരനായ മുഗുവിലെ അബൂബകർ സിദ്ദീഖ് (32) ആണ് മരിച്ചത്.
ചില ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലർ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നുവെന്നാണ് വിവരം. ഇവരെ ബന്ദികളാക്കിയാണ് സിദ്ദീഖിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടികൊണ്ടു പോയതെന്നാണ് പറയുന്നത്.
ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ചവർ വന്ന വാഹനത്തിൽ തന്നെ കടന്നു കളഞ്ഞുവെന്നാണ് അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
ബന്തിയോട് ഡി എം ആശുപത്രിയിലാണ് സിദ്ദീഖിനെ എത്തിച്ചത്. ഒപ്പം വന്നവർ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിലറിയിച്ചത്. മൃതദേഹം പരിയാരം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.