വിദ്യാർഥിയെ സഹപാഠിയെ കൊണ്ട് അടിപ്പിച്ച സംഭവം: നിസാര പ്രശ്നമെന്ന് അധ്യാപികയുടെ ന്യായീകരണം, കേസ്| വിദ്യാർത്ഥിയെ മുഖത്ത് അടിപ്പിക്കുന്ന വീഡിയോ

ലഖ്നൗ: ഉത്തർപ്രദേശിൽ ഒരു മതത്തിൽപെട്ട വിദ്യാർഥിയെ മറ്റൊരു മതത്തിൽപെട്ട സഹപാഠിയെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അധ്യാപികയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി മുസഫർ നഗർ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗരി വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാക്കൾ സംഭവത്തിൽ പരാതി നൽകാൻ ആദ്യം വിസമ്മതിച്ചിരുന്നു. ‘കുട്ടിയെ ഇനിമുതൽ ഈ സ്കൂളിലേക്ക് അയക്കില്ല’ എന്നായിരുന്നു പിതാവിന്റെ പ്രതികരണം. എന്നാൽ പിന്നീട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ഇത് വിവാദമായതോടെ, ഇന്ന് രാവിലെ രക്ഷിതാക്കൾ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. കുട്ടിയേയും കുട്ടിയുടെ രക്ഷിതാക്കളേയും കൗൺസിലിങിന് വിധേയമാക്കിയതായും മജിസ്ട്രേറ്റ് പറഞ്ഞു. അതേസമയം ഇതൊരു നിസാര സംഭവം എന്നായിരുന്നു അധ്യാപികയുടെ ന്യായീകരണം. ഹോംവർക്ക് ചെയ്യാത്തതിനാലാണ് സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ അടിപ്പിച്ചത്. അംഗപരിമിതയായതിനാലാണ് അടിക്കാൻ വേണ്ടി സഹപാഠിയ്ക്ക് നിർദേശം നൽകിയതെന്ന് അധ്യാപിക ന്യായീകരിച്ചു. അതേസമയം, സംഭവ സമയത്ത് വിദ്യാർഥിയുടെ ബന്ധു സ്ഥലത്തുണ്ടായിരുന്നുവെന്നും അവൻ പകർത്തിയ വീഡിയോയാണ് പ്രചിരിച്ചതെന്നും അധ്യാപിക പറഞ്ഞു. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും അധ്യാപിക ആരോപിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പ്രതികരിച്ച രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയക്കാരോട് പറയാനുള്ളത് ഇതൊരു നിസാര പ്രശ്നമെന്നാണ്. ദിവസവും നടക്കുന്ന സംഭവങ്ങൾ ഇത്തരത്തിൽ വൈറലാകുകയാണെങ്കിൽ അധ്യാപകർ എങ്ങനെയാണ് വിദ്യാർഥികളെ പഠിപ്പിക്കുക എന്നും അവർ ചോദിച്ചു. സംഭവത്തിന് പിന്നിൽ വർഗീയത അല്ലെന്നും അവർ കൂട്ടിച്ചേർത്തു.”

