KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി ഇന്ന് യു.എ.ഇ.യില്‍

SHARE THIS ON

അബുദാബി: ജര്‍മനിയിലെ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച യു.എ.ഇ. സന്ദര്‍ശിക്കും. രാത്രി അദ്ദേഹം മടങ്ങും. പുതിയ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നേരില്‍ക്കണ്ട് അഭിനന്ദിക്കാനും പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാനുമാണ് പ്രധാനമന്ത്രിയെത്തുന്നത്. യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവില്‍ യു.എ.ഇ.സന്ദര്‍ശിച്ചത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടതിനുശേഷം ആദ്യമായാണ് അദ്ദേഹം യു.എ.ഇ. സന്ദര്‍ശിക്കുന്നത്.

പ്രധാനമന്ത്രി യു.എ.ഇ.യില്‍ വീണ്ടുമെത്തുമ്പോള്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച യു.എ.ഇ. യിലെത്തുകയാണ്. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ നാലാമത്തെ യു.എ.ഇ. സന്ദര്‍ശനമാണിത്. 2015 , 2018 , 2019 വര്‍ഷങ്ങളിലാണ് ഇതിനുമുന്‍പ് മോദി യു.എ.ഇ. യിലെത്തിയത്. 2015-ല്‍ ദുബായില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത് ചരിത്ര സംഭവവുമായി.

യു.എ.ഇ. സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ ഏറ്റുവാങ്ങാനാണ് അദ്ദേഹം ഇതിനുമുമ്പ് യു.എ.ഇ. യിലെത്തിയത്. പ്രധാനമന്ത്രിയുടെ യു.എ.ഇ. യിലേക്കുള്ള പുതിയ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യവുമുണ്ട്. പ്രവാചക നിന്ദയുടെ പേരില്‍ ഇന്ത്യയുടെ ഭരണ നേതൃത്വത്തിലുള്ള പാര്‍ട്ടി ലോകരാജ്യങ്ങളില്‍നിന്ന്, പ്രത്യേകിച്ച് ഗള്‍ഫില്‍നിന്ന് വലിയ എതിര്‍പ്പുകളാണ് നേരിട്ടത്. യു.എ.ഇ. അടക്കമുള്ള ഗള്‍ഫുരാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. 80 ലക്ഷം ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന ഗള്‍ഫില്‍ വലിയ ചലനങ്ങളാണ് ബി.ജെ.പി. വക്താവില്‍ നിന്നുണ്ടായ അത്തരം പരാമര്‍ശങ്ങളുടെ പേരിലുണ്ടായത്. ആ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച ഒരുദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇ. യിലെത്തുന്നത്. യു.എ.ഇ. പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം അറിയിക്കുന്നതോടൊപ്പം പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കലുമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം.

സി.ഇ.പി.എ. കരാര്‍ ചര്‍ച്ച ചെയ്തേക്കും

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സി.ഇ.പി.എ.) നിലവില്‍ വന്നുകഴിഞ്ഞു. കരാറുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തേക്കാം. 10 ലക്ഷത്തോളം മലയാളികള്‍ ജോലിചെയ്യുന്ന യു.എ.ഇ.യിലെ സ്വതന്ത്ര പങ്കാളിത്ത കാരാര്‍ കേരളത്തിനും വലിയ ഗുണമുണ്ടാക്കുന്നു. രണ്ടുമാസത്തിനുള്ളില്‍തന്നെ കേരളത്തില്‍നിന്ന് യു.എ.ഇ.യിലേക്കുള്ള കയറ്റുമതിയില്‍ ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയായ യു.എ.ഇ.മായുള്ള കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ കയറ്റുമതി വര്‍ധിക്കുന്നതോടൊപ്പം തൊഴിലവസരങ്ങളും ഉണ്ടാവും. ഇതിനുമുമ്പ് കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയും യു.എ.ഇ.യും തമ്മില്‍ വെര്‍ച്വല്‍ ഉച്ചകോടിയും ഉണ്ടായിരുന്നു. 80 ശതമാനത്തിലധികം ഉത്പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇരുരാജ്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ 6000 കോടി ഡോളറിന്റെ (നാലരലക്ഷം കോടി രൂപ) വ്യാപാരമാണ് ഇന്ത്യയും യു.എ.ഇ യും തമ്മില്‍ നടക്കുന്നത്. പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 10,000 കോടി ഡോളറിന്റെ (ഏഴര ലക്ഷം കോടി രൂപ) വ്യാപാരം നടക്കുമെന്നാണ് കണക്കുകൂട്ടല്‍. ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യവും ഇരു രാജ്യങ്ങളും കരാറിന്റെ സ്വാധീനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സമഗ്ര സാമ്പത്തിക കരാറിന്റെ ഫലമായി അറബ് ലോകവുമായി ഇന്ത്യക്ക് 40 ശതമാനത്തിലേറെ വ്യാപാരം വര്‍ധിച്ചുകഴിഞ്ഞു. ചരക്കുകള്‍, സേവനം, ബൗദ്ധിക സ്വത്തവകാശം, കസ്റ്റംസ് നടപടി ക്രമങ്ങള്‍, ഇ – കൊമേഴ്‌സ് എന്നിവയും സി.ഇ.പി.എ.യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനും യു.എ.ഇ. അവസരം നല്‍കും. കൂടാതെ ഫാര്‍മസ്യൂട്ടിക്കല്‍, ലാബ് സംബന്ധമായ വസ്തുക്കള്‍, വസ്ത്രം, കാര്‍ഷിക സാമഗ്രികള്‍ ഉരുക്ക്, അലുമിനിയം തുടങ്ങിയവയുടെ ഉത്പാദനത്തിനും പ്രത്യേക സാമ്പത്തിക പാക്കേജ് ഉണ്ടായിരിക്കും. കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് കൂടുതല്‍ വിപണി സാധ്യതകള്‍ തുറക്കുകയും ചെയ്തുകഴിഞ്ഞു. വസ്ത്രങ്ങളും ആഭരണങ്ങളും തുകല്‍ ഉത്പ്പന്നങ്ങളും ഇന്ത്യയില്‍നിന്ന് യു.എ.ഇ.യിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി യു.എ.ഇ.യുമായി കരാറിന്റെ നടപടികള്‍ ചര്‍ച്ച ചെയ്യുകയാണെങ്കില്‍ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്നാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!