മുഖ്യമന്ത്രി കള്ളം പറഞ്ഞു; വർഗീയത പറഞ്ഞ് രക്ഷപ്പെടാൻ സർക്കാർ ശ്രമം: വി.ഡി.സതീശന്‍

തിരുവനന്തപുരം∙ നയതന്ത്ര സ്വർണക്കടത്തുക്കേസിൽ അന്വേഷണം തെളിയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഎഇ യാത്രയില്‍ ബാഗേജ് മറന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറഞ്ഞു. വര്‍ഗീയത പറഞ്ഞ് രക്ഷപ്പെടാനായിരുന്നു നിയമസഭയിലെ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ശ്രമം. സ്വർണക്കടത്തുക്കേസിൽ നിയമസഭയിലടക്കം സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
2016ലെ തന്റെ ദുബായ് യാത്രയിൽ ബാഗേജ് മറന്നുവച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ മറുപടി നൽകിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ കസ്റ്റംസിനു നൽകിയ മൊഴിയിൽ മെമന്റോകൾ ഉൾപ്പെട്ട ബാഗ് മറന്നു വച്ച കാര്യം സമ്മതിക്കുന്നുണ്ട്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും മുഖ്യമന്ത്രിയുടെ ദുബായ് യാത്രയിൽ പ്രധാനപ്പെട്ട ഒരു ബാഗ് മറന്നുപോയതായും അത് ദുബായിലെത്തിക്കാൻ സഹായിക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടതായി കസ്റ്റംസിനു മൊഴി നൽകിയിരുന്നു.

