റിസർവേഷൻ കുറവാണെങ്കിൽ ജനറൽകോച്ചാക്കി മാറ്റാൻ റെയിൽവേ

ന്യൂഡൽഹി: യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റാനുള്ള നീക്കവുമായി റെയിൽവേ. ഇത്തരം തീവണ്ടികൾ കണ്ടെത്തി സാധ്യതകൾ പരിശോധിക്കാൻ സോണൽ അധികൃതർക്ക് റെയിൽവേമന്ത്രാലയം നിർദേശം നൽകി. ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്. യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ ക്ലാസ് കോച്ചുകളെ സാധാരണ കോച്ചുകളാക്കിക്കൊണ്ട് പ്രതിദിന യാത്രക്കാർക്ക് ഗുണകരമാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതുവഴി റെയിൽവേയുടെ വരുമാനം കൂട്ടാമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ വേഗത്തിൽ നടപടി വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. എ.സി. ഫസ്റ്റ് ക്ലാസ് കോച്ചിൽ 18 മുതൽ 24 ബർത്തുകൾവരെയും ടു ടയർ എ.സി.യിൽ 48 മുതൽ 54 ബെർത്തുകൾ വരെയുമാണുള്ളത്. ത്രീ ടയർ എ.സി. കോച്ചിൽ 64 മുതൽ 72 ബർത്തുകളും സ്ലീപ്പർ കോച്ചിൽ 72 മുതൽ 80 വരെ ബർത്തുകളുമുണ്ടാകും. അതേസമയം, റിസർവേഷനില്ലാത്ത സാധാരണ കോച്ചിൽ 90 പേർക്ക് യാത്രചെയ്യാം. ഇതിന്റെ ഇരട്ടി യാത്രക്കാരെ സാധാരണ കോച്ചുകളിൽ കാണാറുമുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സാധാരണ കോച്ചുകളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതും അമിതമായ തിരക്കിന് കാരണമാകുന്നു. പകരം ത്രീ ടയർ എ.സി. കോച്ചുകളുടെ എണ്ണം കൂട്ടുകയായിരുന്നു

