പാലാ നഗരസഭയില്‍ സിപിഎം-ജോസ് പക്ഷ കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി

പാലാ: പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎം കേരള കോൺഗ്രസ് എം അംഗങ്ങളാണ് തമ്മിലടിച്ചത്. കേരള കോൺഗ്രസ് എം-സിപിഎം ഉൾപ്പെട്ട ഇടതുമുന്നണിയാണ് പാലാ നഗരസഭയിൽ ഭരണത്തിലുള്ളത്.
ഭരണത്തിലേറിയത് മുതൽ ഇരുകക്ഷികളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലാണ് തർക്കം നിലനിന്നിരുന്നത്. ഇതിനിടെ ഇന്ന് രാവിലെ നഗരസഭ കൗൺസിൽ കൂടിയഘട്ടത്തിൽ ഒരു ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഒരു സിപിഎം കൗൺസിലർ ഉന്നയിച്ചു. ഇതിനെ എതിർത്ത് കേരള കോൺഗ്രസ് കൗൺസിലർ എത്തുകയും പിന്നീട് വാക്ക് തർക്കവും കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു.
കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടവുമാണ് ഏറ്റുമുട്ടിയത്.
ഇരു കൗൺസിലർമാർക്കും പരിക്കേറ്റിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള തർക്കം മുന്നണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയാണ് പാലായിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്.
ശക്തമായ മത്സരമാണ് പാലാ മണ്ഡലത്തിൽ നടക്കുന്നത്.

