ഷാരോൺ കൊലപാതകം; സംശയനിഴലില്‍ ബന്ധുവായ യുവതിയും; നാലുപേരും നാല് സ്റ്റേഷനില്‍, ഇഴകീറി ചോദ്യംചെയ്യല്‍

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയില്‍വെച്ച് രേഖപ്പെടുത്താന്‍ പോലീസ് നീക്കം. ആത്മഹത്യാശ്രമത്തിന് പിന്നാലെ തിങ്കളാഴ്ച രാവിലെ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മജിസ്ട്രേറ്റിനെ ആശുപത്രിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണസംഘം നീക്കംനടത്തുന്നത്.
അതിനിടെ, ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍പ്രതികളുണ്ടായേക്കുമെന്ന സൂചനയും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. നിലവില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്, ബന്ധുവായ മറ്റൊരു യുവതി എന്നിവരെയാണ് അന്വേഷണസംഘം ചോദ്യംചെയ്യുന്നത്. ഇവരെല്ലാം കേസില്‍ സംശയനിഴലിലുള്ളവരാണ്.
നാലുപേരെയും നാലിടങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചാണ് പോലീസിന്റെ ചോദ്യംചെയ്യല്‍. ഒരാളെ റൂറല്‍ എസ്.പി. ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, അരുവിക്കര, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും എത്തിച്ചാണ് ചോദ്യംചെയ്യുന്നത്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് സൂചന.

