ഞങ്ങൾ വംശഹത്യ ലൈവായി കാണുന്നു, കടന്നുപോകുന്നത് ഏറ്റവും ഇരുണ്ട മണിക്കൂറുകൾ -മുൻ യു.എൻ ഉദ്യോഗസ്ഥ

ഗസ്സ: ‘ഞങ്ങളുടെ കൺമുന്നിൽ വംശഹത്യ ലൈവായി നടക്കുകയാണ്, ജീവിതത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകളാണ് ഇപ്പോൾ കടന്നുപോകുന്നത്’ -പറയുന്നത് മുൻ യു.എൻ ഉദ്യോഗസ്ഥയും അറബ് സെന്റർ ഫോർ റിസർച്ച് ആൻഡ് പോളിസി സ്റ്റഡീസ് ഉദ്യോഗസ്ഥയുമായ ഐച്ച എൽബസ്രി. ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി നൽകുന്ന കാലത്തോളും അവർ കൂട്ടക്കൊല തുടരുമെന്നും ഐച്ച പറഞ്ഞു. ‘ഇന്ന് നമ്മൾ കാണുന്നത് നമ്മുടെ കാലത്തെ ഏറ്റവും ഇരുണ്ട മണിക്കൂറാണ്. ഞങ്ങൾ വംശഹത്യ ലൈവായി വീക്ഷിക്കുന്നു. ഇത് കുറ്റകൃത്യങ്ങളുടെ കുറ്റകൃത്യമാണ്’ -ഐച്ച എൽബസ്രി അൽ ജസീറയോട് പറഞ്ഞു. ഗസ്സയിൽ നടത്തുന്ന മനുഷ്യത്വ രഹിതമായ കൂട്ടക്കൊലക്ക് ന്യായീകരണം പോലും നിരത്തേണ്ടതില്ലാത്ത വിധം ഇസ്രായേൽ എല്ലാ നിയമങ്ങൾക്കും മുകളിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. ‘മനുഷ്യരാശിക്കെതിരായ ഏറ്റവും മോശമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇത് അവരെ അനുവദിച്ചിരിക്കുന്നു. വാഷിങ്ടൺ (അമേരിക്ക) അവരുടെ പക്ഷത്തിരിക്കുന്നിടത്തോളം, യൂറോപ്യന്മാർ അവർക്ക് കൊല്ലാനുള്ള ലൈസൻസ് നൽകുന്നിടത്തോളം, അറബികൾ ഇസ്രായേലിനെ അവീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാത്തിടത്തോളം ഇസ്രായേൽ ഈ കൂട്ടക്കൊലയല്ലാതെ മറ്റെന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങൾ കരുതുന്നില്ല’ -ഐച്ച എൽബസ്രി പറഞ്ഞു.

