മുന്നറിയിപ്പില്ലാതെ മൊഗ്രാൽ കൊപ്പളത്തേക്കുള്ള റെയിൽവേ
വഴി അടച്ചു; പ്രതിഷേധം ശക്തം

മൊഗ്രാൽ: മുന്നറിയിപ്പില്ലാതെ മൊഗ്രാൽ കൊപ്പളത്തേക്കും വലിയ ജുമാ മസ്ജിദിലേക്കുമുള്ള വഴി റെയിൽവേ അധികൃതർ അടച്ചിട്ടതിനെ തുടർന്നു നാട്ടുകാരുടെ പ്രതിഷേധം ശക്തമായ പ്രദേശത്ത് എ.കെ.എം.അഷ്റഫ് എംഎൽഎ സന്ദർശിച്ചു. വഴി പുന:സ്ഥാപിച്ച് കിട്ടുന്നതിനായി രാജ്മോഹൻ ഉണ്ണിത്താൻ എംപിയുമായി ചേർന്ന് ഇടപെടലുകൾ നടത്തുമെന്ന് എംഎൽഎ നാട്ടുകാർക്കു ഉറപ്പു നൽകി.
സുരക്ഷിതത്വത്തിന്റെ പേര് പറഞ്ഞ് തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് റെയിൽവേ ഡിവിഷനൽ മാനേജരോട് എംഎൽഎ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് കലക്ടറോടു പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്തിയിരുന്നു.മൊഗ്രാൽ പടിഞ്ഞാർ പ്രദേശത്തുള്ള നൂറുകണക്കിന് വിദ്യാർഥികൾ റെയിൽവേ പാലം മുറിച്ചു കടന്നാണു വിവിധയിടങ്ങളിലേക്കു പോകുന്നത്.
വർഷങ്ങളായി ഉപയോഗിക്കുന്ന ഈ വഴിയാണ് റെയിൽവേ അധികൃതർ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇരുമ്പ് കൊണ്ട് കെട്ടി അടച്ചത്. മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.കെ.ആരിഫ്, മണ്ഡലം സെക്രട്ടറി ടി.എം ശുഹൈബ്, കെ.എം അബ്ബാസ്, ടി.കെ.ജാഫർ, എം.ജി.എ റഹ്മാൻ എന്നിവരും എംഎൽഎയോടൊപ്പം സ്ഥലത്ത് ഉണ്ടായിരുന്നു.

