KSDLIVENEWS

Real news for everyone

ഷിറിയയിലെ അപകടം: ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു

SHARE THIS ON

ബന്തിയോട്: ആംബുലന്‍സും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടാറ്റ സുമോയും കുട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അപകടത്തില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇന്നലെ വൈകിട്ട് ഷിറിയ പാലത്തിലാണ് അപകടം. ആംബുലന്‍സിലുണ്ടായിരുന്ന കണ്ണൂര്‍ കട്ടാകര സ്വദേശി സുരേഷ് ബാബു (53) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. ഷിറിയ കുന്നില്‍ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി കുമ്പളയിലെ അജ്മല്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മൊഗ്രാലിലെ മുഹമ്മദ് ബാക്കിര്‍, മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി മൊഗ്രാലിലെ നുദ്ദീന്‍ ബാരിസ്, എല്‍.കെ.ജി വിദ്യാര്‍ത്ഥി അഹമ്മദ് ബാസിത്, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ ഫാസില്‍, അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി ഫജാദ്, ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി നസീല, ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് നബീന, നാലാംക്ലാസ് വിദ്യാര്‍ത്ഥിനി നഫീസത്ത് മിസ്രിയ, ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ബാസിത് എന്നിവരേയും ടാറ്റാസുമോ ഡ്രൈവര്‍ സുഫൈറിനേയുമാണ് പരിക്കുകളോടെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചത്.
സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് കൊണ്ടു പോവുകയായിരുന്ന ടാറ്റ സുമോയും കണ്ണൂരില്‍ നിന്ന് രോഗിയുമായി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. സുരേഷ് ബാബുവിനെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്ന് നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പെട്ടത്. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ സുമോക്കകത്ത് നിന്ന് വിദ്യാര്‍ത്ഥികളെയും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയേയും പുറത്തെടുത്ത് മറ്റു വാഹനങ്ങളില്‍ കയറ്റി ആസ്പത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ദേശീയപാത നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാലും ഇടുങ്ങിയ റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിറഞ്ഞതിനാലും സുരോഷ് കുമാറിനെ മംഗളൂരുവിലെ ആസ്പത്രിയിലെത്തിക്കുവാന്‍ വൈകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!