ഗസ്സക്കാര്‍ക്ക് വിസ അഞ്ചിരട്ടിയാക്കി കാനഡ; 5,000 വിസകള്‍ ഫലസ്തീനികള്‍ക്ക് നല്‍കും

ഒട്ടാവ: റഫയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഗസ്സയിലെ ഫലസ്തീനികള്‍ക്ക് നല്‍കാവുന്ന വിസകള്‍ അഞ്ചിരട്ടി വർധിപ്പിച്ച് കാനഡ.
5,000 വിസകള്‍ ഫലസ്തീനികള്‍ക്ക് നല്‍കുമെന്ന് കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു.
കാനഡയില്‍ കഴിയുന്ന ഫലസ്തീനികളുടെ ഗസ്സയിലെ ബന്ധുക്കള്‍ക്ക് 1,000 വിസയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് റഫ കൂട്ടക്കുരുതിക്ക് പിന്നാലെ ഉയർത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിനകം 448 ഗസ്സക്കാർക്ക് താല്‍ക്കാലിക വിസ അനുവദിച്ചതായും 41 പേർ ഇതിനകം രാജ്യത്തെത്തിയതായും അധികൃതർ വ്യക്തമാക്കി.
”റഫയില്‍ ഫലസ്തീനി സിവിലിയന്മാരെ അറുകൊല ചെയ്ത ആക്രമണം ഞങ്ങളെ ഞെട്ടിച്ചു” -കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. റഫയിലെ ഇസ്രായേല്‍ ആക്രമണത്തെ രാജ്യം പിന്തുണക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

