സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരപരിക്ക്, നിലവിൽ വെന്റിലേറ്ററിൽ

കൊച്ചി; തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന് ഗുരുതരപരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണാണ് പരിക്കേറ്റത്. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
സ്റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്റ്റേജിന്റെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ എം.എല്‍.എയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എല്‍.എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് പത്തടിയോളം ഉയരത്തില്‍ നിന്നാണ് താഴെ വീണതെന്നാണ് വിവരം. വി.ഐ.പി ഗാലറിയില്‍ നിന്നാണ് അപകടം. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച എം.എൽ.എയുടെ സ്കാനിങ് ഉൾപ്പെടെ കഴിഞ്ഞ ശേഷമേ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിലവില്‍ ഉമാ തോമസ് വെന്റിലേറ്ററിലാണ്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ സംയുക്തമായി ചികിത്സ നല്‍കുന്നുണ്ട്. ഓര്‍ത്തോ, ഇ.എന്‍.ടി, ന്യൂറോ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് പരിശോധനകള്‍ നടത്തുന്നത്. മന്ത്രി സജി ചെറിയാനുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. സ്റ്റേജ് കെട്ടിയതില്‍ എന്തെങ്കിലും തരത്തിലുള്ള അപാകത സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരാനുണ്ട്.

